ഏഷ്യാനെറ്റ് നിര്‍മ്മിച്ച വീഡിയോ വ്യാജമാണെന്ന് യഥാര്‍ഥ ഇരയുടെ മൊഴി

ഏഷ്യാനെറ്റ് നിര്‍മ്മിച്ച വീഡിയോ വ്യാജമാണെന്ന് യഥാര്‍ഥ ഇരയുടെ മൊഴി. വ്യാജ വീഡിയോ ചിത്രീകരിക്കുന്ന ഘട്ടത്തില്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്ന് കുട്ടിയും മാതാപിതാക്കളും അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കണ്ണൂരില്‍ വെച്ച് ആദ്യ അഭിമുഖം നല്‍കിയിരുന്നതായും ഇവര്‍ പറഞ്ഞു. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കും.

ഏഷ്യാനെറ്റ് ന്യൂസ് സംപേഷണം ചെയ്ത വ്യാജ വീഡിയോ കേസില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വെളിപ്പെടുത്തിയ യഥാര്‍ഥ ഇരയായ പെണ്‍കുട്ടിയും മതാപിതാക്കളും നല്‍കിയ മൊഴി നിര്‍ണായകമാകും. വ്യാജ വീഡിയോ ചിത്രീകരിക്കുന്ന ഘട്ടത്തില്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല. സെപ്തംബര്‍ 30ന് മുംബൈയിലേക്ക് മടങ്ങി. അതിനു ശേഷം കേരളത്തിലേക്ക് വന്നിട്ടില്ലെന്നും ഇവര്‍ മൊഴി നല്‍കി. ഏഷ്യാനെറ്റ് കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ അഭിമുഖം ചിത്രീകരിച്ചിരുന്നതായി ഇവര്‍ പറഞ്ഞു. എന്നാല്‍, രണ്ടാമത് നിര്‍മ്മിച്ച അഭിമുഖത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇവരുടെ മൊഴി. ഇതോടെ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് കോഴിക്കോട് ഓഫീസില്‍ ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്ന് ഉറപ്പിക്കുകയാണ് അന്വേഷണസംഘം. അന്വേഷണ സംഘം മുംബൈയില്‍ എത്തിയാണ് കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തത്.

വ്യാഴാഴ്ച ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായ റിപ്പോര്‍ട്ടര്‍ നൗഫലിനെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു. നൗഫല്‍ അന്വേഷണവുമായി സഹകരിച്ചില്ല എന്നാണ് വിവരം. വീഡിയോ സംബന്ധിച്ച് ഓര്‍മ്മയില്ല, അറിയില്ല എന്ന മറുപടിയാണ് നല്‍കിയത്.
വീഡിയോ നിര്‍മിക്കാന്‍ മകളെ ഉപയോഗിച്ചില്ലെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞത്. മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here