സുതാര്യത ചൂണ്ടിക്കാട്ടി സീല്‍ ചെയ്ത കവറിലെ രേഖ വീണ്ടും സുപ്രീംകോടതി നിരസിച്ചു

വിമുക്തഭടന്മാര്‍ക്ക് ‘ഒരു റാങ്ക് ഒരു പെന്‍ഷന്‍’ പ്രകാരമുള്ള കുടിശ്ശിക നല്‍കാന്‍ വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സീല്‍ ചെയ്ത കവറിലെ രേഖ സുപ്രീം കോടതി നിരസിച്ചു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെതാണ് നടപടി. ‘ഒരു റാങ്ക് ഒരു പെന്‍ഷന്‍’ ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോഴാണ് സീല്‍ ചെയ്ത കവറില്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രം ശ്രമിച്ചത്. സുതാര്യത ചൂണ്ടിക്കാട്ടിയാണ് സീല്‍ ചെയ്ത കവറിലെ രേഖകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചത്.

സുപ്രീം കോടതിയില്‍ പിന്തുടരുന്ന ഈ സീല്‍ ചെയ്ത കവറില്‍ രേഖകള്‍ സ്വീകരിക്കുന്ന നടപടിക്രമം അവസാനിപ്പിക്കേണ്ടതുണ്ട്. സുപ്രീം കോടതി അത് തുടര്‍ന്നാല്‍ ഹൈക്കോടതികളും അത് പിന്‍തുടരാന്‍ തുടങ്ങും. അത് അടിസ്ഥാനപരമായി ന്യായമായ നീതിയുടെ അടിസ്ഥാന പ്രക്രിയയ്ക്ക് വിരുദ്ധമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. നേരത്തെ ‘ഒരു റാങ്ക് ഒരു പെന്‍ഷന്‍’ കുടിശ്ശിക വിതരണം ചെയ്യുന്നതിനുള്ള സമയക്രമം പാലിക്കാത്തതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനെ സുപ്രീം കോടതി അതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ അന്വേഷണത്തില്‍ വിദഗ്ധ സമിതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പേരുകള്‍ നിര്‍ദ്ദേശിച്ച് കേന്ദ്രം നല്‍കിയ മുദ്രവച്ച കവര്‍ സ്വീകരിക്കാന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിസമ്മതിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ആയി നിയമിക്കപ്പെടുന്നതിന് ഒരു മാസം മുന്‍പാണ് മുദ്രവച്ച കവറുകള്‍ ‘അപകടകരമായ മാതൃക സ്ഥാപിക്കുന്നതായി’ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമര്‍ശിച്ചത്. മുന്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണയും ഈ രീതിയെ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഈ രീതിയ്ക്ക് നിയമസാധുത നല്‍കിയതും സുപ്രീം കോടതി തന്നെയാണ് എന്നതാണ് വസ്തുത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here