ദളിത് യുവാവിനെ വലിച്ചിഴച്ച് പുറത്താക്കിയ ക്ഷേത്രം താത്ക്കാലികമായി പൂട്ടി തമിഴ്‌നാട് റവന്യൂ വകുപ്പ്

ദളിത് യുവാവിനെ അമ്പലത്തില്‍ നിന്നും വലിച്ചിഴച്ച് പുറത്താക്കിയ ക്ഷേത്രം താത്ക്കാലികമായി പൂട്ടി തമിഴ്‌നാട് റവന്യൂ വകുപ്പ്. തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയിലെ കടവൂരിനടുത്ത് വീരണംപട്ടിയിലെ ശ്രീ കാളിയമ്മന്‍ ക്ഷേത്രമാണ് സീല്‍ ചെയ്തത്.

ജൂണ്‍ ഏഴിന് പ്രാര്‍ത്ഥിക്കാനായി ക്ഷേത്രത്തില്‍ പ്രവേശിച്ച പറയര്‍ വിഭാഗത്തില്‍പെട്ട ശക്തിവേലിനെ, ഊരാളി ഗൗണ്ടര്‍ സമുദായത്തില്‍ നിന്നുള്ള മാണിക്കം എന്ന വ്യക്തി അമ്പലത്തില്‍ നിന്നും വലിച്ചിഴച്ച് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ശക്തിവേല്‍ ജാതി വിവേചനം നേരിട്ടതായും ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടത്തെ നേരിട്ട് പരാതി അറിയിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ കടവൂര്‍ റവന്യൂ ഡിവിഷന്‍ ഓഫീസറും ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ജില്ലാ ഭരണകൂടം ക്ഷേത്രത്തില്‍ ദളിതരെ പ്രവേശിപ്പിക്കുന്നത് തടയുന്നതിനായി ഊരാളി ഗൗണ്ടര്‍മാര്‍ ക്ഷേത്രം അടച്ചു.

ഉദ്യോഗസ്ഥര്‍ പോയതിന് പിന്നാലെ അധികൃതരെ അറിയിക്കാതെ ഇന്നലെ ക്ഷേത്രത്തില്‍ ഘോഷയാത്ര നടത്തുകയും ഇതിന് പിന്നാലെ ദളിതരായ ചിലര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ റോഡ് ഉപരോധിച്ച് ഊരാളി ഗൗണ്ടര്‍മാര്‍ പ്രതിഷേധിച്ചിരുന്നു.

സമാധാന ചര്‍ച്ചയ്ക്കിടെ ഇക്കാലമത്രയും പറയരെ ക്ഷേത്രത്തില്‍ കയറ്റിയിട്ടില്ലെന്നും ഈ ആചാരം തുടരാന്‍ ആഗ്രഹിക്കുന്നതായും ഊരാളി ഗൗണ്ടര്‍മാര്‍ ആവശ്യമുന്നയിച്ചു. ദളിതര്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനക്ക് എതിരാണെന്നും, ക്ഷേത്രകാര്യങ്ങള്‍ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്നും അധികൃതര്‍ ഊരാളി ഗൗണ്ടര്‍മാരെ അറിയിച്ചു.

പ്രദേശത്തെ സംഘര്‍ഷാവസ്ഥയ്ക്ക് അറുതി വരുത്താനായി ക്ഷേത്രം താത്കാലികമായി അടച്ചിടാനും അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ദളിതരുടെ ക്ഷേത്ര പ്രവേശനം സംബന്ധിച്ച് തമിഴ്‌നാട്ടില്‍ ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ പരാതിയാണിത്.

അതേസമയം, ദളിതര്‍ പ്രവേശിക്കുന്നത് വിലക്കിയ തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ മേല്‍പ്പാടിക്കടുത്തുള്ള ദ്രൗപതി അമ്മന്‍ ക്ഷേത്രവും അധികൃതര്‍ കഴിഞ്ഞ ദിവസം അടപ്പിച്ചിരുന്നു. ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് ദലിതരും വണ്ണിയാര്‍ സമുദായക്കാരും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ദ്രൗപതി അമ്മന്‍ ക്ഷേത്രം വില്ലുപുരം ആര്‍.ഡി.ഒ രവിചന്ദ്രന്‍ പൂട്ടിയത്.

Also Read‘മാർക്കല്ല ഒരാളുടെ വിജയത്തെ നിർണയിക്കുന്നത്’; 35% മാർക്കോടെ പത്താംക്ലാസ് പാസായ കുട്ടിയുടെ വിഡിയോ പങ്കുവച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News