
അതിരപ്പിള്ളിയിലെ മസ്തകത്തിൽ പരുക്കേറ്റ ആന ചരിഞ്ഞതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയില്ലെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. ദൗത്യ സംഘത്തിൻ്റെ രക്ഷാപ്രവർത്തനത്തെ എല്ലാവരും പ്രശംസിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. കഴമ്പുള്ള പരാതി ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും സൈബർ ആക്രമണത്തെ കാര്യമാക്കുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കോടനാട് അഭയാരണ്യത്തില്‍ ചികിത്സയില്‍ തുടരുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ ആണ് ആന ചെരിഞ്ഞത്. ബുധനാഴ്ചയാണ് അതിരപ്പിള്ളിയില്‍ നിന്നും മയക്കുവേണ്ടി വെച്ച് പിടികൂടിയ ആനയെ ചികിത്സയ്ക്കായി കോടനാട് എത്തിച്ചത്. അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഡെല്‍റ്റോ മറോക്കിയുടെ മേല്‍നോട്ടത്തിലുള്ള വിദഗ്ധ സംഘം രാത്രി 9.15 ഓടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. ഒരു മണിക്കൂറിനകം സംസ്‌കാരവും നടന്നിരുന്നു.
ALSO READ; കുണ്ടറയിൽ റെയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവം; പ്രതികൾ പിടിയിൽ
മുറിവിലെ അണുബാധ ആനയുടെ മരണത്തിന് കാരണമായിട്ടുണ്ട് എന്നാണ് വിദഗ്ധ സംഘത്തിന്റെ പ്രാഥമിക നിഗമനം. കാട്ടാന ചരിഞ്ഞതിന് കാരണം ഹൃദയസ്തംഭനമെന്ന പോസ്റ്റ് മോര്‍ട്ടം വിലയിരുത്തല്‍ പിന്നീടെത്തിയിരുന്നു. മുറിവിലെ അണുബാധ മസ്തകത്തിലേക്കും ബാധിച്ചിരുന്നു. മുറിവിന് 65 സെന്റി മീറ്റര്‍ ചുറ്റളവും 15 സെന്റി മീറ്റര്‍ വ്യാസവുമുണ്ട്. മുറിവിന്റെ ആഴം ഒന്നര അടിയോളം വരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

