
ബിജെപി നേതാക്കളുടെ സ്വത്തും ബിനാമി ഇടപാടുകളും അന്വേഷിക്കണമെന്ന് മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. ബിജെപി തെരെഞ്ഞടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണം പുറത്ത് വന്നതിനു പിന്നാലെയാണ് ഫേസ്ബുക്കിലൂടെ മുന്‍ ഓഫീസ് സെക്രട്ടറിയുടെ വിമര്‍ശനം. ഒരു പണിക്കും പോകാത്ത, ഒരുരൂപ പോലും കൈയിൽ ഇല്ലാത്ത ചിലര്‍ എങ്ങനെ സമ്പന്നരായെന്ന് തിരൂര്‍ സതീഷ് ചോദിച്ചു.
എന്താണ് ഇവരുടെ വരുമാനസ്രോതസ്? ഇതിലൊക്കെ സമഗ്രമായ അന്വേഷണം നടത്താന്‍ പാര്‍ട്ടി തയ്യാറാകണം. എല്ലാ തെരെഞ്ഞെടുപ്പിലും ഏറ്റവും കൂടുതൽ പണം ഇറക്കുന്ന പാര്‍ട്ടിയാണ് ബിജെപി. എന്നാൽ അതിന് അനുസരിച്ച് വോട്ടാ സീറ്റുകളോ ബിജെപിക്ക് ലഭിക്കുന്നില്ലെന്ന് തിരൂര്‍ സതീഷ് ചൂണ്ടിക്കാട്ടി.
പാര്‍ട്ടി ഓഫീസില്‍ എത്തുന്ന പണം താഴേത്തട്ടിലേക്ക് എത്തുന്നില്ല എന്നതാണ് അതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഈ പണം നേതാക്കള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും തിരൂര്‍ സതീഷ് ആരോപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർടി ജില്ലാ ഓഫീസിൽ നിന്ന് തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയ നേതാക്കളെക്കുറിച്ച് താൻ പറഞ്ഞിട്ടും പാർടി അത് മുഖവിലയ്‌ക്കെടുത്തില്ലെന്നും അവരെത്തന്നെ വീണ്ടും തെരഞ്ഞെടുപ്പ് ഫണ്ട് ഏൽപ്പിച്ച നേതൃത്വമാണ് ഇതിനെല്ലാം വളംവച്ചു കൊടുക്കുന്നത് എന്നും തിരൂര്‍ സതീഷ് വിമർശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

