ചികിത്സയിലിരിക്കെ മരണപ്പെട്ട 13 കാരി ലൈംഗികപീഡനത്തിന് ഇരയായി; പ്രതി പിടിയിൽ

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട 13 കാരി കഠിനമായ ലൈംഗിക പീഡനത്തിന് വിധേയയായതായി കണ്ടെത്തൽ. കുട്ടിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പീരുമേട് സ്വദേശിയാണ് കീഴ്‌വായ്‌പ്പൂർ പൊലീസിന്റെ പിടിയിലായത്.

പനി, ഛർദി, തലവേദന, നെറ്റിയിലെ മുഴ എന്നീ അസുഖങ്ങൾക്കായി ചികിത്സയിൽ കഴിഞ്ഞുവരവെ 2022 സെപ്റ്റംബർ 9 നാണ് പെൺകുട്ടി മരിച്ചത്. ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലും മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും ചികിത്സയിൽ കഴിഞ്ഞശേഷമാണ് കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെപ്റ്റംബർ അഞ്ചിന് പ്രവേശിപ്പിച്ചത്. തുടർന്ന് അടുത്ത ദിവസം കുട്ടി മരണപ്പെടുകയായിരുന്നു.

അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതിനെതുടർന്ന് മെഡിക്കൽ കോളേജിൽ വെച്ച് പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് മരണകാരണത്തെപ്പറ്റി ഡോക്ടർമാരുടെ സംഘം മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആശുപത്രി മെഡിക്കൽ സൂപ്രണ്ടിന് റിപ്പോർട്ട്‌ നൽകിയിരുന്നു. റിപ്പോർട്ട്‌ പ്രകാരം, കുട്ടി ലൈംഗിക ആക്രമണത്തിന് വിധേയയാതായി തെളിഞ്ഞു. മെഡിക്കൽ ബോർഡ്‌ റിപ്പോർട്ടിനെ തുടർന്ന് ബലാത്സംഗം പോക്സോ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുക്കുകയായിരുന്നു.

മരണപ്പെട്ട കുട്ടിയുടെയും മാതാവിന്റെയും ഫോൺ സന്ദേശങ്ങൾ പരിശോധിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായി മാറിയത്. പെൺകുട്ടിയുടെ ഫോണിലേക്ക് ഒരു ഫോണിൽ നിന്നും 29 കോൾ വന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ആ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. അങ്ങനെയാണ് പ്രതി പിടിയിലാവുന്നത്.

ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ തുടർന്ന അന്വേഷണത്തിൽ ഇയാളും കുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നെന്നും യുവാവ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നും തെളിഞ്ഞു. 2022 ആഗസ്റ്റ് 19 ന് മരണപ്പെട്ട കുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് വീട്ടിലെ മുറിക്കുള്ളിൽ വച്ചാണ് പ്രതി പീഡനം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here