
തിരുവല്ലയിൽ നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തിരുവല്ല വെൺപാല തൊഴുവത്തുംതറ വീട്ടിൽ ടി. ജി. രാജഗോപാലന്റെയും കുറ്റൂർ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സനായ സ്മിത രാജഗോപാലിന്റെയും മകൻ ഗോവിന്ദ രാജ് (23) ആണ് മരിച്ചത്. തിരുവല്ല – കായംകുളം സംസ്ഥാന പാതയിൽ കാവുംഭാഗം അമ്പിളി പാലത്തിൽ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
തിരുവല്ല ഭാഗത്തുനിന്ന് എത്തിയ ബൈക്ക് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് താഴേക്ക് പതിക്കുകയായിരുന്നു. ബൈക്കിൽ നിന്നും 15 അടിയോളം ദൂരത്തിലേക്ക് തെറിച്ച ഗോവിന്ദ രാജ് തോട്ടിലെ വെള്ളത്തിലേക്ക് വീണു. വലിയ ശബ്ദം കേട്ട് എത്തിയ പരിസരവാസികൾ തെരച്ചിൽ നടത്തിയെങ്കിലും ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല. തുടർന്ന് പൊലീസിലും അഗ്നിരക്ഷാനിലയത്തിലും വിവരമറിയിച്ചു.
ALSO READ: കൈക്കൂലിയായി വാങ്ങിയത് ഒരു ലക്ഷം രൂപ; എറണാകുളത്ത് രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടിയിൽ
ഇവർ എത്തി നടത്തിയ പരിശോധനയിലാണ് തോട്ടിലെ വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ഗോവിന്ദനെ കണ്ടെത്തിയത്. ഉടൻ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എടത്വാ പള്ളി പെരുന്നാളിന് പോകുന്നു എന്ന് പറഞ്ഞാണ് ഗോവിന്ദരാജ് വീട്ടിൽ നിന്ന് ഇറങ്ങിയത്.
കോഴിക്കോട് സ്വകാര്യ കോളേജിൽ എംകോം വിദ്യാർത്ഥിയാണ് മരിച്ച ഗോവിന്ദ രാജ്. മൃതദേഹം നിലവിൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

