
തിരുവമ്പാടി മുസ്ലീം ലീഗിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സി.കെ. കാസിമിനെ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയതോടെ മണ്ഡലം കമ്മിറ്റിയിൽ തർക്കങ്ങൾ ഉടലെടുത്തത്.
ഇന്ന് മുക്കം ലീഗ് ഹൗസിൽ ചേർന്ന യു.ഡി.എഫ് നിയോജകമണ്ഡലം നേതൃയോഗത്തിൽ നിന്ന് പ്രമുഖ നേതാക്കൾ വിട്ടുനിന്നത് ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നു. മണ്ഡലം സെക്രട്ടറി വി.എ. നസീർ, വൈസ് പ്രസിഡന്റ് കെ.പി. അബ്ദുറഹ്മാൻ എന്നിവർക്ക് പുറമെ കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലെ ലീഗ് ഭാരവാഹികളും യോഗം ബഹിഷ്കരിച്ചു. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട അതൃപ്തിയാണ് ഈ വിട്ടുനിൽക്കലിന് പിന്നിലെന്ന് സൂചനയുണ്ട്.
കഴിഞ്ഞ തവണ സി.പി. ചെറിയ മുഹമ്മദിന്റെ പരാജയത്തിന് സി.കെ. കാസിം കൂട്ടുനിന്നു എന്ന ഗുരുതരമായ ആരോപണമാണ് പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തുന്നത്. പാർട്ടിയെ വഞ്ചിച്ച ഒരാളെ സ്ഥാനാർത്ഥിയായി അംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്.
കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് വി.എ. നസീറിന്റേതെന്ന പേരിൽ പ്രചരിച്ച വോയിസ് ക്ലിപ്പ് പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. നേതൃത്വത്തിന്റെ ഔദ്യോഗിക തീരുമാനങ്ങൾക്കെതിരെ അണികൾക്കിടയിൽ അമർഷം പുകയുന്നതിനിടെയാണ് ഇപ്പോൾ പരസ്യമായ ബഹിഷ്കരണത്തിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

