
കോൺഗ്രസിലെ കൂട്ടയടിക്കിടെ ശശി തരൂരിന് പിന്തുണയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. തരൂരിനെ കഷായം കുടിപ്പിക്കുന്നതെന്തിനെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു. പറഞ്ഞതല്ല അച്ചടിച്ച് വന്നതെന്ന് തരൂർ തന്നെ വ്യക്തമാക്കിയതല്ലേ എന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളുടെ ആഭിപ്രായത്തിൽ കാര്യമില്ലെന്ന മറുപടി കൂടി അദ്ദേഹം നൽകി.
അതിനിടെ ശശി തരൂരിനെതിരെ ആഞ്ഞടിച്ച് പി ജെ കുര്യൻ രംഗത്ത് വന്നു. തരൂർ കൂടുതൽ സമയം വിദേശത്താണെന്നും കേരളത്തിൽ സജീവമാകണമെങ്കിൽ കേരളത്തിൽ നിൽക്കണമെന്നും അദ്ദേഹം വിമർശിച്ചു.“ഇംഗ്ലീഷ് പരിജ്ഞാനം കൊണ്ട് മാത്രം നേതാവാകില്ല.നരേന്ദ്രമോദിക്ക് ഇംഗ്ലീഷ് അറിയില്ല.പക്ഷേ അദ്ദേഹം നേതാവാണ്.”- അദ്ദേഹം പറഞ്ഞു.തരൂരിന് പരിഗണിച്ചില്ലെന്ന പരാതി അംഗീകരിക്കാൻ ആവില്ലെന്നും എല്ലാ പരിഗണനയും നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ചു ചേർത്ത കേരളത്തിലെ നേതാക്കന്മാരുടെ യോഗം ഇന്ന്. വൈകിട്ട് ദില്ലിയിലെ പുതിയ എഐസിസി ആസ്ഥാനത്ത് നടക്കും. ശശി തരൂർ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി ഭാരവാഹികൾ, ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള എംപിമാരും പങ്കെടുക്കുമെന്നാണ് സൂചന. യോഗത്തിൽ കെ മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുക്കില്ലെന്നാണ് വിവരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

