
കോട്ടയം തിരുവാതുക്കലില്‍ ദമ്പതികള്‍ കൊല്ലപ്പെട്ടത് തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇരുവരുടെയും മരണകാരണം തേടി സി ബി ഐ സംഘവും അന്വേഷണം ആരംഭിച്ചു. പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി കേരളാ പൊലീസും രംഗത്തുണ്ട്.
കോട്ടയം ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയം ഉടമ ശ്രീശൈലത്തില്‍ വിജയകുമാറിന്റെയും ഭാര്യ മീരയുടെയും മരണത്തിനിടയാക്കിയത് തലയ്‌ക്കേറ്റ ക്ഷതമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചാണ് പരുക്കേൽപിച്ചത്. ഇത് മൂലം രക്തസ്രാവമുണ്ടായി. വിജയകുമാറിന്റെ നെഞ്ചിലും ക്ഷതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. നേരത്തേ വിജയകുമാറിന്റെ വീട്ടില്‍ ജോലി നോക്കിയിരുന്ന അസം സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
അതേസമയം, കൊലപാതകത്തില്‍ കൊച്ചിയില്‍ നിന്നുള്ള സി ബി ഐ സംഘവും തെളിവുകള്‍ ശേഖരിച്ചു. 2017 ജൂണ്‍ രണ്ടിന് വിജയകുമാര്‍- മീര ദമ്പതികളുടെ മകന്‍ ഗൗതമിനെ കോട്ടയം കാരിത്താസിനു സമീപം റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസ് അന്വേഷണം കോടതി ഉത്തരവിനെ തുടര്‍ന്ന് നേരത്തെ സി ബി ഐ ഏറ്റെടുത്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് കേസിലെ പരാതിക്കാരുടെ മരണത്തിന്റെ കാരണം തേടി സി ബി ഐ സംഘം എത്തിയത്. കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള ഏക മകള്‍ നാട്ടിലെത്തിയ ശേഷമാവും സംസ്‌കാരം നടക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here