ഇത് പ്രദീപ്, യാത്രയ്ക്കിടെ ദുരനുഭവം നേരിട്ട യുവതിക്കൊപ്പം ചങ്കുറപ്പോടെ നിന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍

രതി വി.കെ/

കെഎസ്ആര്‍ടിസി ബസില്‍ ദുരനുഭവം ഉണ്ടായ യുവതിക്ക് പൂര്‍ണ പിന്തുണ നല്‍കി ചേര്‍ത്തുപിടിച്ച കണ്ടക്ടറാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരം. ആലുവ സ്വദേശിയായ കെ.കെ പ്രദീപാണ് ആ കണ്ടക്ടര്‍. താന്‍ ജോലി ചെയ്യുന്ന ബസില്‍ ഒരു യുവതിക്ക് മോശം അനുഭവമുണ്ടായപ്പോള്‍ അവിടെ പതറാതെ പ്രദീപ് ശക്തമായി പ്രതികരിച്ചു. പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുന്നതുവരെ യുവതിക്കൊപ്പം പ്രദീപും ഉറച്ചുനിന്നു.

Also read- ‘യാത്രക്കാര്‍ ആരും ഇടപെട്ടില്ല; ആ സംഭവം മാനസികമായി തളര്‍ത്തി’; കെഎസ്ആര്‍ടിസി ബസില്‍ ദുരനുഭവം നേരിട്ട യുവതി

ബസ് യാത്രകളില്‍ നേരിടേണ്ടിവരുന്ന ദുരനുഭവം വെളിപ്പെടുത്തി പല സ്ത്രീകളും രംഗത്തുവരുമ്പോള്‍ അവിടെ ബസിലെ ജീവനക്കാരും പ്രതിസ്ഥാനത്ത് നില്‍ക്കാറുണ്ട്. ഈ ഒരു സാഹചര്യത്തില്‍ കൂടി വേണം കെഎസ്ആര്‍ടിസി കണ്ടക്ടറുടേയും ഡ്രൈവറിന്റേയും നിലപാടിനെ നോക്കിക്കാണാന്‍. ബസിലുണ്ടായ സംഭവത്തെക്കുറിച്ച് കൈരളി ഓണ്‍ലൈനിനോട് പ്രതികരിക്കുകയാണ് പ്രദീപ്.

Also Read-കെഎസ്ആര്‍ടിസി ബസിലെ നഗ്നതാപ്രദര്‍ശനം; പ്രതി അറസ്റ്റില്‍

തൃശൂരില്‍ നിന്ന് എറണാകുളത്തേയ്ക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി യുവതിയുടെ ബഹളം കേട്ടാണ് താന്‍ അവിടേയ്ക്ക് ചെല്ലുന്നതെന്ന് പ്രദീപ് പറയുന്നു. എന്താണ് പ്രശ്‌നമെന്ന് യുവതിയോട് ചോദിച്ചപ്പോള്‍ അവര്‍ സംഭവം വിവരിച്ചു. ഇതോടെ പരാതി ഉണ്ടോ എന്ന് താന്‍ ചോദിച്ചു. പരാതി ഉണ്ടെന്ന് യുവതി പറഞ്ഞതോടെ ഡോര്‍ തുറക്കരുതെന്നും അയാളെ പൊലീസില്‍ ഏല്‍പിക്കണമെന്നും പറയുകയായിരുന്നു. ബസ് നിര്‍ത്തിയതോടെ അയാള്‍ ഇറങ്ങിയോടി. പിന്നാലെ താനും ഡ്രൈവറും ഓടിയെത്തി. ഡ്രൈവറാണ് അയാളെ പിടികൂടിയത്. തുടര്‍ന്ന് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നും പ്രദീപ് പറയുന്നു.

പതിനെട്ട് വര്‍ഷമായി താന്‍ കെഎസ്ആര്‍ടിസിയുടെ ഭാഗമായി ജോലി ചെയ്തുവരുന്നു. ഇത്തരത്തിലുള്ള പല സംഭവങ്ങളുമുണ്ടായിട്ടുണ്ട്. എന്നാല്‍ പരാതി നല്‍കാന്‍ ആരും തയ്യാറാകാറില്ല. ഇതോടെ പ്രതിസ്ഥാനത്തുള്ളവര്‍ രക്ഷപ്പെടും. ഇവിടെ നന്ദിത പരാതി നല്‍കാന്‍ തയ്യാറായി. മാത്രവുമല്ല വീഡിയോ പകര്‍ത്തുകയും ശക്തമായി പ്രതികരിക്കുകയും ചെയ്തു. പെണ്‍കുട്ടിക്ക് പരാതി ഉണ്ടെങ്കില്‍ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ എത്തിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും പ്രദീപ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News