മാധ്യമങ്ങളെ വിലയ്ക്കുവാങ്ങിയും സൈബര്‍ അക്രമം നടത്തിയും വസ്തുതകള്‍ മറച്ചുവയ്ക്കാനാവില്ല’; കോണ്‍ഗ്രസ് ഐടി സെല്ലിനെതിരെ തോമസ് ഐസക്

പുതുപ്പള്ളി വിജയാഹ്ലാദത്തിന്റെ മറവില്‍ മറ്റുള്ളവര്‍ക്കുമേല്‍ അധിക്ഷേപം ചൊരിയുകയും കടന്നാക്രമിക്കുകയും ചെയ്യുന്ന പ്രവണത ഒരിക്കലും നീതീകരിക്കാനാകില്ലെന്ന് ഡോ. തോമസ് ഐസക്. തെറി വിളിച്ചും ലൈംഗികാധിക്ഷേപം നടത്തിയും ഒരു പെണ്‍കുട്ടിയെ വേട്ടയാടാന്‍ നിര്‍ദേശം കൊടുക്കുന്ന കോണ്‍ഗ്രസ് ഐടി സെല്ല് എന്ത് രാഷ്ട്രീയമാണ് ഇതിലൂടെ മുന്നോട്ട് വെക്കുന്നത്?. സംഘപരിവാര്‍ ചെയ്യുന്നതുപോലെ തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും നേട്ടം കൊയ്യാമെന്ന ധാരണ കോണ്‍ഗ്രസ് നേതൃത്വം തിരുത്തണമെന്നും ഐസക് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Also Read കേരളവും തമിഴ്‌നാടും ഇരട്ടക്കുഴൽത്തോക്കു പോലെ യോജിച്ച് പ്രവർത്തിക്കണം; എം കെ സ്റ്റാലിൻ

ഫേസ്ബുക്ക് പോസ്റ്റ്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം വന്നിട്ട് രണ്ടു ദിവസമായി. തെരുവില്‍ യുഡിഎഫുകാരുടെ ആഘോഷമൊക്കെ കഴിഞ്ഞെന്നു തോന്നുന്നു. പക്ഷേ, സൈബറിടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദാരവങ്ങള്‍ക്ക് ഒരു കുറവും വന്നിട്ടില്ല. അവരുടെ പ്രതികരണങ്ങള്‍ കണ്ടാല്‍ കേരളത്തില്‍ ഭരണമാറ്റം വരുത്താന്‍ ശേഷിയുള്ള ഒരു വിജയമാണ് പുതുപ്പള്ളിയിലുണ്ടായതെന്ന് തോന്നിപ്പോകും. എന്തായാലും എല്ലാ വിജയങ്ങളും ആഘോഷിക്കാനുള്ളതു തന്നെയാണ്. അതു നടക്കട്ടെ. എന്നാല്‍ പുതുപ്പള്ളിയില്‍ ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജെയ്ക് സി തോമസിനെതിരെ അധിക്ഷേപകരമായ ട്രോളുകള്‍ ഉണ്ടാക്കി കോണ്‍ഗ്രസ് സൈബര്‍ സംഘം പ്രചരിപ്പിക്കുന്നതു കാണാനായി. മുഖ്യധാരാ മാധ്യമങ്ങളും അത്തരം അധിക്ഷേപ ചിത്രങ്ങള്‍ നിര്‍മിക്കാനും പ്രചരിപ്പിക്കാനും നേതൃത്വം കൊടുക്കുന്നത് എന്തു മാധ്യമ ധര്‍മത്തിന്റെ പേരിലാണ്?.

Also Read: മൊറോക്കോയിലെ ഭൂകമ്പബാധിതർക്ക് അഭയം നൽകി റൊണാൾഡോ

പുതുപ്പള്ളിയിലെ കുടിവെള്ള പ്രശ്‌നങ്ങളും മറ്റു വികസന മുരടിപ്പും തെരഞ്ഞെടുപ്പ് ചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ T21 എന്ന മാധ്യമ സ്ഥാപനത്തിനെതിരെയും റിപ്പോര്‍ട്ടര്‍ പാര്‍വതിക്കെതിരെയും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്. കോണ്‍ഗ്രസിന് വേണ്ടി പുതുപ്പള്ളിയില്‍ രാപ്പകല്‍ അദ്ധ്വാനിച്ച മുഖ്യധാരാ മാധ്യമങ്ങള്‍ മറച്ചുവെച്ച മറുപുറം ലോകത്തെ അറിയിക്കാന്‍ ഒരു മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ പാര്‍വതി കാണിച്ച ധൈര്യത്തിനോടുള്ള പ്രതിഷേധമാകും കൂട്ടായ ഈ സൈബര്‍ ആക്രമണം. തെറി വിളിച്ചും ലൈംഗികാധിക്ഷേപം നടത്തിയും ഒരു പെണ്‍കുട്ടിയെ വേട്ടയാടാന്‍ നിര്‍ദേശം കൊടുക്കുന്ന കോണ്‍ഗ്രസ് ഐടി സെല്ല് എന്ത് രാഷ്ട്രീയമാണ് ഇതിലൂടെ മുന്നോട്ട് വെക്കുന്നതെന്ന് വളരെ വ്യക്തമാണ്.

സംഘപരിവാര്‍ ചെയ്യുന്നതുപോലെ തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും നേട്ടം കൊയ്യാമെന്ന ധാരണ കോണ്‍ഗ്രസ് നേതൃത്വം തിരുത്തണം. നിങ്ങള്‍ വിലയ്ക്കുവാങ്ങിയ മുഖ്യധാരാ മാധ്യമങ്ങള്‍ മറച്ചുവെക്കുന്ന സത്യങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ അല്‍പം ധൈര്യം കാണിക്കുന്ന പെണ്‍കുട്ടികളൊക്കെ ഈ നാട്ടിലുണ്ട്. അവരെയൊക്കെ സോഷ്യല്‍ മീഡിയയില്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തിക്കളയാമെന്നു കരുതുന്നതു മൗഢ്യമാണ്. പാര്‍വതിക്ക് ഐക്യദാര്‍ഢ്യം. സധൈര്യം മുന്നോട്ട് പോകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News