
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി ഡോ. ടി എം തോമസ് ഐസക്. വീര്യം കുറഞ്ഞ മദ്യത്തിന് ഫിനാൻസ് ആക്ട് പ്രകാരം നികുതി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, അത് എന്നാണ് പ്രാബല്യത്തിൽ വരിക എന്ന് തീരുമാനിക്കാത്തത് വൻകിട കമ്പനികളുമായി ഇനിയും വിലപേശാനാണെന്ന് ഡോ. തോമസ് ഐസക് ആരോപിച്ചു.
2019-ൽ വിദേശനിർമ്മിത വിദേശമദ്യത്തിന്റെ ഹോൾസെയിൽ വ്യാപാരം മുഴുവനായി ബിവറേജസ് കോർപ്പറേഷൻ ഏറ്റെടുത്തെന്ന് ഓർമിപ്പിച്ച അദ്ദേഹം 150 ശതമാനം ഇറക്കുമതി തീരുവയുള്ളപ്പോൾ അതിന്റെ പുറത്ത് വീണ്ടും 250 ശതമാനം കൂടി ചുമത്താൻ കഴിയില്ലെന്നും പറഞ്ഞു. ഇപ്പോൾ ഫിനാൻസ് ആക്ടിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചിട്ട്, അത് എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്ന് പറയുന്നത് ഈ കമ്പനികളുമായി ഇനിയും വിലപേശാൻ വേണ്ടിയിട്ടാണെന്നും ഡോ. തോമസ് ഐസക് കൂട്ടിച്ചേർത്തു.
അതേസമയം മുഖ്യമന്ത്രി നടത്തിയ മംഗലാപുരം യാത്രയിൽ വിഴിഞ്ഞം പോർട്ടിൻ്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനൗദ്യോഗികമായി ചർച്ച ചെയ്തിട്ടുണ്ടോയെന്ന് വി ഡി സതീശൻ വ്യക്തമാക്കണമെന്നും ഡോ ടി എം തോമസ് ഐസക് ആവശ്യപ്പെട്ടു. മംഗലാപുരം ഡീൽ ഇതാണെങ്കിൽ കേരളത്തിലെ ജനങ്ങളോട് ചെയ്ത വലിയ ക്രൂരതയാണെന്നനും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

