സർക്കാരിന്റെ ധവളപത്രം എഐ നിർമ്മിതം, ധനവകുപ്പിലെ സീക്രട്ട് സെക്ഷനിലെ രഹസ്യ ഡാറ്റകൾ എടുത്തു: ഡോ. തോമസ് ഐസക്

Thomas Isaac on white paper

ധവളപത്രം പുറത്തിറക്കിയതുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി ഡോ. ടി.എം. തോമസ് ഐസക്. സർക്കാരിന്റെ ധനസ്ഥിതിയെക്കുറിച്ചുള്ള ധവളപത്രത്തിലെ ഭൂരിഭാഗം ഭാഗങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് മുൻ ധനമന്ത്രി കൂടിയായ ഡോ. ടി.എം. തോമസ് ഐസക് ആരോപിച്ചു. 195 പേജുള്ള ‌രേഖ ഒരാഴ്ചയിൽ താഴെ സമയം കൊണ്ട് തയ്യാറാക്കിയതിലുള്ള അസ്വാഭാവികത പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

ധനവകുപ്പിലെ സീക്രട്ട് സെക്ഷനിലെ അതീവ രഹസ്യമായ ഡാറ്റകൾ എടുത്തതായി അദ്ദേഹം പറഞ്ഞു. ഈ രേഖകൾ എഐ പ്ലാറ്റ്‌ഫോമുകൾക്ക് നൽകിയാണ് വിശകലനം നടത്തിയിരിക്കുന്നത്. ഇത്തരത്തിൽ സെൻസിറ്റീവ് ഡാറ്റ എൽഎൽഎമ്മുകളിൽ നൽകുന്നത് സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും കേന്ദ്ര ധനമന്ത്രാലയത്തിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. 2025 ജൂലൈ 19-ലെ കേരള ഹൈക്കോടതി വിധിയും 2026 ജൂൺ 3ലെ സുപ്രീം കോടതി മാർ​ഗനിർദ്ദേശങ്ങളും ലംഘിച്ചുകൊണ്ട് പബ്ലിക് ജനറേറ്റീവ് എഐ ടൂളുകൾ ഇതിനായി ഉപയോഗിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ALSO READ: മുഖ്യൻ ‘മുക്കുന്ന’ ചരിത്ര സത്യങ്ങൾ… സോവിയറ്റും ജർമനിയും; സതീശൻ്റെ വിശകലന അബദ്ധങ്ങൾ തിരുത്തി സമൂഹമാധ്യമം

എഐ ടൂളുകൾ ഉപയോഗിച്ചത് മൂലം ധവളപത്രത്തിൽ വലിയ പിശകുകൾ ഉണ്ടായിട്ടുണ്ടെന്ന് തോമസ് ഐസക് ആരോപിച്ചു. റിസർവ് ബാങ്ക് ഡാറ്റ എഐ വിശകലനം ചെയ്തപ്പോൾ, കേരളത്തിലെ പഞ്ചായത്തുകൾക്കും മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന വികസന ഫണ്ടുകൾ വികസന ചെലവായി (Development Expenditure) കണക്കാക്കാതെ പോയി. കേരളത്തിന്റെ വികസന ചെലവ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പകുതിയോളമായി കുറഞ്ഞതായി കാണിക്കാൻ ഇത് ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിൽ വെക്കുന്ന രേഖകൾ ഇത്തരത്തിൽ എഐ ഉപയോഗിച്ച് തട്ടിക്കൂട്ടുന്നത് നിയമസഭയോടും പൊതുജനത്തോടുമുള്ള അവഹേളനമാണെന്നും അദ്ദേഹം പറ‍ഞ്ഞു. ഇത് പൊതുവിശ്വാസത്തെ ഇല്ലാതാക്കുമെന്ന് പറഞ്ഞ തോമസ് ഐസക് കേരളത്തിന്റെ സ്വന്തം എഐ നയം രൂപീകരിക്കാനുള്ള ശ്രമങ്ങളെ ഇത് അട്ടിമറിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. ഇത്രയും ഗൗരവകരമായ വിഷയത്തിൽ സർക്കാർ വ്യക്തമായ വിശദീകരണം നൽകണമെന്നും ഡോ. ടി.എം. തോമസ് ഐസക് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News