തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പിന് മുമ്പ് ചോദ്യം ചെയ്യാന്‍ കഴിയില്ല; ഇ ഡിക്ക് ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് തിരിച്ചടി

മസാല ബോണ്ട് കേസ്സില്‍ ഇഡിക്ക് ഹൈക്കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി. തോമസ് ഐസകിനെ തെരഞ്ഞെടുപ്പിന് മുമ്പ് ചോദ്യം ചെയ്യാന്‍ ഡിവിഷന്‍ ബഞ്ചും അനുവദിച്ചില്ല. . ചോദ്യം ചെയ്യല്‍ തടഞ്ഞ സിംഗിള്‍ ബഞ്ച് വിധിക്കെതിരായ ഇ ഡി യു ടെ അപ്പീല്‍ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഡിവിഷന്‍ ബഞ്ച് പരിഗണിക്കു.

മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രിയും ലോകസഭാ സ്ഥാനാര്‍ത്ഥിയുമായ ഡോ. തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ചോദ്യം ചെയ്യണമെന്നുള്ള ഇ ഡി യു ടെ നിലപാടിന് ഡിവിഷന്‍ ബഞ്ചില്‍ നിന്നും തിരിച്ചടി ലഭിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥിയായ തോമസ് ഐസക്കിനെ തെരഞ്ഞെടുപിന് മുന്‍പ് ചോദ്യം ചെയ്യാന്‍ അനുവദിക്കാനാവില്ലെന്ന് സിംഗിള്‍ ബഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ത്ഥിയെ ബുദ്ധിമുട്ടിക്കരുതെന്നും സിംഗിള്‍ ബഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെതിരെ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുകയായിരുന്നു ഇ ഡി.

തെരഞ്ഞെടുപ്പ് കാലത്ത് ചോദ്യം ചെയ്യുന്നത് വിലക്കിയ ഉത്തരവ് റദ്ദാക്കണം എന്നായിരുന്നു ഇ ഡിയുടെ അപ്പീലിലെ ആവശ്യം.
എന്നാല്‍ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബഞ്ച് സിംഗിള്‍ ബഞ്ച് ഉത്തരവില്‍ ഇടപെടാന്‍ തയ്യാറായില്ല. അപ്പീലില്‍ വോട്ടെടുപ്പിന് ശേഷം വാദം കേള്‍ക്കാം എന്ന് വ്യക്തമാക്കി മധ്യവേനല്‍ അവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. തെരഞ്ഞെടുപ്പ് 26ന് അവസാനിക്കുമല്ലോയെന്നും
അതിന് ശേഷം ചോദ്യം ചെയ്യാന്‍ ആവശ്യത്തിന് സമയമുണ്ടല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ത്ഥിയാണെന്ന കാരണം പറഞ്ഞ് അന്വേഷണം തടസപ്പെടുത്തരുതെന്ന ഇഡി യു ടെ ആവശ്യവും കോടതി പരിഗണിച്ചില്ല. തോമസ് ഐസക് ഹാജരായാല്‍ അന്വേഷണം പൂര്‍ത്തിയാക്കാമെന്നും തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് നോട്ടീസ് നല്‍കിയെന്നും ഒക്കെ ഇഡി വിശദീകരിച്ചെങ്കിലും ഡിവിഷന്‍ ബഞ്ച് മുഖവിലക്കെടുത്തില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് തോമസ് ഐസക്കിനെ ചോദ്യം ചെയ്യാനുള്ള ഇ ഡി യുടെ നീക്കം ഇതോടെ പാളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News