
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും വിവാദമാക്കേണ്ടെന്നും ഡോ. ടി എം തോമസ് ഐസക്. ക്ഷണം വേണ്ട വിധത്തില്‍ ആയില്ല എന്നാണ് പ്രതിപക്ഷം പറയുന്നത്. ആരുടെയും വീട്ടിലെ കല്യാണം അല്ലല്ലോ, നമ്മുടെ നാട്ടിലെ പദ്ധതിയല്ലേ ആ വീക്ഷണത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖപദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങിൽ വിഡി സതീശൻ പങ്കെടുക്കില്ല എന്ന് ഇന്നലെ വ്യക്തമാക്കിയതാണ്. അതിനെതിരെയാണ് ഐസക്കിന്റെ പരിഹാസം. വിഴിഞ്ഞം തുറമുഖം വികസനത്തില്‍ പുതിയ അധ്യായം തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാളെയാണ് രാജ്യത്തിന് സമർപ്പിക്കുന്നത്. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖത്തിന്‍റെ കമ്മീഷനിങ് നിർവഹിക്കും. എൽഡിഎഫ് സർക്കാരിൻറെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതിനു പിന്നിൽ. 1996 ൽ ഇ കെ നായനാർ സർക്കാരിന്‍റെ കാലത്ത് ഉദയം കൊണ്ട ആശയം. അതായിരുന്നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. 29 വർഷത്തിനിപ്പുറം സ്വപ്ന പദ്ധതി യാഥാർത്ഥ്യമാവുകയാണ്.
നാളെ രാവിലെ 11 മണിക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാടിന് സമർപ്പിക്കുന്ന കമ്മീഷനിങ് നടക്കുക. കമ്മീഷനിങ്ങിന് മുന്നോടിയായി വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖത്തിന്‍റെ പ്രവർത്തനങ്ങൾ വിലയിരുത്തും. വിഴിഞ്ഞം തുറമുഖത്തിനായി വി ജിഎഫ് ഗ്രാൻഡ് ആയി അനുവദിക്കാതെ വായ്പയായി അനുവദിച്ച കേന്ദ്ര നിലപാടിൽ എന്തെങ്കിലും മാറ്റം പ്രധാനമന്ത്രി പ്രഖ്യാപിക്കുമോ എന്നതും ശ്രദ്ധേയമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here