
വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തിലെ ഗുരുതര ചട്ടലംഘനം ചൂണ്ടിക്കാട്ടി ഡോ. ടി എം തോമസ് ഐസക്. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി അദാനി ഗ്രൂപ്പിൽ നിന്നും മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് (MSC) കൈമാറാനുള്ള നീക്കം വ്യവസ്ഥയുടെ ലംഘനമാണെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. കൈരളി ന്യൂസ് ന്യൂസ് ആൻഡ് വ്യൂസ് ചർച്ചക്കിടെ ആയിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
വിഴിഞ്ഞം കരാറിലെ സുപ്രധാനമായ ‘കോൺഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റ്’വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് ഓഹരിക്കൈമാറ്റം നടക്കുന്നതെന്ന് മുൻ ധനമന്ത്രി കൂടിയായ ഡോ. തോമസ് ഐസക്ക് ആരോപിച്ചു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കരാറിലെ സെക്ഷൻ 5.3 പ്രകാരം, വിഴിഞ്ഞത്തുനിന്ന് 250 കിലോമീറ്റർ ചുറ്റളവിനുള്ളിലുള്ള മറ്റൊരു തുറമുഖത്ത് കൺട്രോളിംഗ് ഷെയർ ഉള്ള ഒരു കമ്പനിക്ക് വിഴിഞ്ഞം തുറമുഖത്തിന്റെ 25 ശതമാനത്തിലേറെ ഓഹരികൾ വാങ്ങാൻ സാധിക്കില്ല. അതേസമയം വിഴിഞ്ഞത്തിന് തൊട്ടടുത്തുള്ള തൂത്തുക്കുടി ചിദംബരനാർ തുറമുഖത്ത് എം.എസ്.സി കമ്പനിക്ക് കൺട്രോളിംഗ് ഷെയർ ഉണ്ട്.
വിഴിഞ്ഞത്തുനിന്ന് തൂത്തുക്കുടിയിലേക്കുള്ള ദൂരം വെറും 203 കിലോമീറ്റർ മാത്രമാണെന്നിരിക്കെ ഓഹരിക്കൈമാറ്റം ഗുരുതര ചട്ടലംഘനമാണ്. കരാർ പ്രകാരം 25 ശതമാനത്തിൽ കൂടുതൽ ഓഹരി വാങ്ങാൻ എം.എസ്.സിക്ക് അനുവാദമില്ല. വ്യവസ്ഥ ഇങ്ങനെയാണെന്നിരിക്കെ അദാനി ഗ്രൂപ്പിൽ നിന്ന് 49 ശതമാനം ഓഹരികൾ വാങ്ങാൻ അവർ നീക്കം നടത്തുന്നത് എങ്ങനെയെന്ന് തോമസ് ഐസക്ക് ചോദിച്ചു. വിഴിഞ്ഞത്തിന്റെ താൽപ്പര്യങ്ങളെ ഹനിക്കുന്ന നീക്കനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം വേണോ അതോ തൂത്തുക്കുടി വേണോ എന്ന് തീരുമാനിക്കാൻ എം.എസ്.സി ബാധ്യസ്ഥരാണെന്നും ഒരേസമയം രണ്ടും കൂടി കൈവശം വെക്കാൻ കരാർ അനുവദിക്കുന്നില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. ഇത് സംബന്ധിച്ച അനൗപചാരിക ചർച്ചയാണ് വി ഡി സതീശൻ മംഗലാപുരത്ത് വെച്ച് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

