ബിരിയാണി കടം നല്‍കിയില്ല, തൃപ്രയാറില്‍ മൂന്നംഗ സംഘം റസ്റ്റോറന്റ് ആക്രമിച്ചു

ബിരിയാണി കടം നല്‍കാത്തതിന്റെ പേരില്‍ തൃപ്രയാറില്‍ മൂന്നംഗ സംഘം റസ്റ്റോറന്റ് ആക്രമിച്ചു. ആക്രമണത്തില്‍ റസ്റ്റോറന്റിലെ ജീവനക്കാരന് ഗുരുതര പരിക്ക്. തൃപ്രയാര്‍ സെന്ററില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന കലവറ കഫേ-ആന്റ് റസ്റ്റോറന്റിന് നേരെയാണ് ആക്രമണം നടന്നത്.

റസ്റ്റോറന്റിലെത്തിയ മൂന്ന് യുവാക്കള്‍ കാഷ് കൗണ്ടറിന്റെ ചുമതലയിലുണ്ടായിരുന്ന ആസാം സ്വദേശി ജുനൈദിനോട് ഭക്ഷണം കടം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.ഉടമ അറിയാതെ കടം നല്‍കാനാകില്ലെന്ന് പറഞ്ഞ ജീവനക്കാരനെ മൂന്നംഗ സംഘം ക്രൂരമായി ആക്രമിച്ചു. കാഷ് കൗണ്ടറിലെ നിരീക്ഷണ ക്യാമറ സംവിധാനങ്ങള്‍ തകര്‍ത്ത സംഘം ജീവനക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ ജീവനക്കാരന്റെ ചെവിക്ക് ഗുരുതര പരിക്കേറ്റു. വടിയും, ഇഷ്ടികയും ഉപയോഗിച്ചായിരുന്നു ആക്രമണം. തൃപ്രയാര് സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

സംഭവത്തില്‍ കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസ്സോസിയേഷന്‍ തൃപ്രയാര്‍ യൂനിറ്റ് കമ്മറ്റിയും,തൃശൂര്‍ ജില്ലാ കമ്മറ്റിയും ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി. മേഖലയിലെ ഹോട്ടലുകള്‍ക്ക് സുരക്ഷിതമായ വ്യാപാര സാഹചര്യം ഒരുക്കണമെന്നും, പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡണ്ട് സി.ബിജുലാലും, ജില്ലാ പ്രസിഡന്റ് അമ്പാടി ഉണ്ണികൃഷ്ണനും ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here