
ഇന്ന് കേരളത്തെ ആകെ ഞെട്ടിച്ച അപകടമാണ് തൃശൂരിൽ ഉണ്ടായത്. വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. തൃശൂർ പൂരത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾക്കിടയിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. വർഷങ്ങൾക്ക് മുന്നേയും തൃശൂർ പൂരത്തിൽ നാടിനെ നടുക്കിയ സ്ഫോടനം നടന്നിരുന്നു. 1978ലായിരുന്നു നാടിനെ നടുക്കിയ സ്ഫോടനം.
അന്ന് നടന്ന വലിയ അപകടത്തിൻ്റെ ഞെട്ടിക്കുന്ന ഓർമകൾ സീനിയർ സർജൻ ഡോ കരുണാകരൻ കൈരളീ ന്യൂസുമായി പങ്കുവച്ചു. ഡൈനാമേറ്റ് ജനങ്ങൾക്കിടയിൽ വീണ് പൊട്ടിയായിരുന്നു അന്ന് അപകടമുണ്ടായത്. ഡൈനാമേറ്റിൻ്റെ ചീളുകൾ തറച്ചു കയറിയാണ് അപകടങ്ങളിൽ ഏറെയുമുണ്ടായത്.
അപകടത്തിൽ സാരമായി പരുക്കേറ്റ് മുഖത്ത് പൂർണമായി പൊള്ളലേറ്റ് ചീളുകൾ തറച്ച് കയറിയ പറവൂർ സ്വദേശി തന്നെയെങ്ങനെയെങ്കിലും കൊന്നു തരൂ ഡോക്ടർ എന്ന് പറഞ്ഞ് കരഞ്ഞ ഓർമയും ഡോ കരുണാകരൻ പങ്കുവച്ചു. അപകടം നടന്ന് വർഷങ്ങൾക്ക് ശേഷവും ഇതിൻ്റെ ചൂളുകൾ അപകടത്തിൽ പെട്ടവരുടെ ശരീരത്തിൽ നിന്നും കണ്ടെടുത്തതായും ഡോക്ടർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

