
തൃശൂർ പൂരത്തിന്റെ ഭാഗമായ പകൽപ്പൂരം നാളെ നടക്കും. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ എഴുന്നള്ളിപ്പ് രാവിലെ 8 മണിക്കാരംഭിക്കും. ഉച്ചക്ക് 12.30 ഓടെ ശ്രീമൂലസ്ഥാനത്ത് ഇരു മേളങ്ങളും കൊട്ടിക്കലാശിക്കും. ഇതിനു ശേഷം പാറമേക്കാവ് , തിരുവമ്പാടി ദേവിമാർ നിലപാട് തറയ്ക്കു സമീപം ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ 36 മണിക്കൂർ നീണ്ട തൃശൂർ പൂരത്തിന് സമാപനമാകും.
മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഉൾപ്പെടെയുള്ള ചടങ്ങുകൾ വെട്ടിക്കുറച്ചെങ്കിലും പൂരപ്രേമികൾ ആവേശം ഒട്ടും കുറച്ചില്ല. ഒന്നരമണിക്കൂറോളം നീണ്ടുനിന്നിരുന്ന കുടമാറ്റം 15 മിനിട്ടോളമായി കുറയ്ക്കുകയായിരുന്നു. ആറുമണിക്ക് ആരംഭിച്ച കുടമാറ്റം 6.20ഓടെയാണ് അവസാനിച്ചത്.
ALSO READ: ആചാര പെരുമയും വർണവിസ്മയവും തീർത്ത് കുടമാറ്റം; ആവേശം ചോരാതെ പൂരപ്രേമികൾ
തേക്കിൻകാട് മൈതാനത്തെ ജനസാഗരമാക്കിയാണ് കുടമാറ്റം നടന്നത്. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ ഒന്നിനൊന്ന് കിടപിടിക്കുന്ന മനോഹരമായ കുടകൾ ഒന്നിനുപിറകെ ഒന്നായി വാനിലേക്ക് ഉയർത്തിയായിരുന്നു കുടമാറ്റം. സമയം കുറവായതിനാൽ തന്നെ ഉയർത്തുന്ന കുടകൾ പെട്ടെന്ന് തന്നെ മാറ്റിയാണ് ഇരുവിഭാഗങ്ങളും മത്സരിച്ചത്.
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തെത്തുടർന്ന് സാമ്പിൾ വെടിക്കെട്ടും 27ന് പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടും തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

