
മണിക്കൂറുകൾ കാത്തുനിന്ന പതിനായിരങ്ങളുടെ മനസ്സുനിറച്ച് തൃശ്ശൂരിന്റെ വാനത്ത് വർണ്ണ വിസ്മയങ്ങൾ പെയ്തിറങ്ങി. കാഴ്ചക്കാരെ ആവേശ കൊടുമുടിയിൽ ആറാടിക്കുന്നതായിരുന്നു തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട്.
പതിഞ്ഞ താളത്തിൽ ആരംഭിച്ച് കാഴ്ചക്കാരന്റെ ഉള്ളിൽ ആവേശം വാരി വിതറിയുള്ള തൃശ്ശൂർ പൂരം സാമ്പിൾ വെടിക്കെട്ട് നവ്യാനുഭവവുമായി. ഓലപ്പടക്കത്തിൽ തുടങ്ങി കുഴി മിന്നലിലൂടെ മുന്നേറി കണ്ടു നിൽക്കുന്നവരുടെ ചങ്കിടിപ്പേറ്റുന്ന കൂട്ടപ്പൊരിച്ചിലിനൊടുവിൽ വർണ്ണങ്ങൾ വാരിവിതറിക്കൊണ്ട് അമിട്ടുകൾ പെയ്തിറങ്ങി.
ഞായറാഴ്ച രാത്രി ഏഴരയോടെ തിരുവമ്പാടി വിഭാഗമാണ് സാമ്പിൾ വെടിക്കെട്ടിന് ആദ്യം തിരികൊളുത്തിയത്. എട്ടരയോടെ പാറമേക്കാവും വെടിക്കെട്ടിന് തിരുകൊളുത്തി. ശേഷമായിരുന്നു മത്സരിച്ചെന്നോണമുള്ള അമിട്ടുകൾ പൊട്ടിച്ചത്.
അമിട്ടുകളിലായിരുന്നു സസ്പെൻസുകൾ എല്ലാം. വെടിയുണ്ടകൾ പായിച്ച് മാനത്ത് തിരുവമ്പാടി സർജിക്കൽ സ്ട്രൈക്ക് നടത്തിയപ്പോൾ 15 കുടകൾ വിരിയിച്ചാണ് പാറമേക്കാവ് തിരിച്ചടിച്ചത്. പൂരാവേശം എത്രത്തോളം എന്ന് കാണിക്കുന്നതായിരുന്നു സാമ്പിൾ വെടിക്കെട്ടിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടത്തിൻ്റെ ദൃശ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here