
വിരലിലെ മുറിവിനെ തുടർന്ന് വോട്ട് ചെയ്യാൻ നിഷേധിച്ച യുവതി അഞ്ച് മണിക്കൂറോളം നീണ്ട കാത്തിരിപ്പിനൊടുവിൽ വോട്ട് രേഖപ്പെടുത്തി. തൃശ്ശൂർ മണ്ഡലത്തിലെ കുറുക്കഞ്ചേരി ബോധാനന്ദ സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ യുവതിയ്ക്ക് ആണ് ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. ഇടതു കൈയിലെ ചൂണ്ടുവിരലിൽ മുറിവേറ്റതിനെത്തുടർന്ന് വോട്ട് രേഖപ്പെടുത്തുന്ന മഷി പുരട്ടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർ തടസ്സവാദമുന്നയിച്ചത്. ഏറെ നേരത്തെ കാത്തിരിപ്പിനും ഔദ്യോഗികമായ നടപടികൾക്കും ശേഷമാണ് അക്ഷയയ്ക്ക് വോട്ട് ചെയ്യാൻ സാധിച്ചത്.
യുവതിയുടെ ഇടതു കൈയിലെ ചൂണ്ടുവിരലിൽ ആഴത്തിലുള്ള മുറിവേറ്റതിനെത്തുടർന്ന് പത്തോളം സ്റ്റിച്ചുകൾ ഇട്ടിരുന്നു. വിരലിൽ ഡ്രസ്സിംഗ് ഉള്ളതിനാൽ മഷി പുരട്ടാൻ സാധിക്കില്ലെന്ന് പ്രിസൈഡിങ് ഓഫീസർ നിലപാടെടുത്തു. മുറിവ് ബോധ്യപ്പെടാനായി ഡ്രസ്സിംഗ് അഴിച്ചു കാണിക്കണമെന്ന് ഉദ്യോഗസ്ഥൻ നിർബന്ധം പിടിച്ചതായും യുവതി പറയുന്നു. വേദനയുള്ളതിനാൽ ഡ്രസ്സിംഗ് അഴിക്കാൻ കഴിയില്ലെന്ന് അറിയിച്ച യുവതി, ഡോക്ടറുടെ കുറിപ്പടിയും എക്സ്-റേയും ഹാജരാക്കിയെങ്കിലും ഉദ്യോഗസ്ഥൻ അത് പരിഗണിക്കാൻ തയ്യാറായില്ല.
ALSO READ: വിധിയെഴുതി കേരളം; സംസ്ഥാനത്ത് പോളിങ് സമയം അവസാനിച്ചു
മറ്റ് പോളിങ് ഉദ്യോഗസ്ഥർ മറ്റൊരു വിരലിൽ മഷി പുരട്ടി വോട്ട് ചെയ്യാൻ അനുമതി നൽകാമെന്ന് പറഞ്ഞെങ്കിലും പ്രിസൈഡിങ് ഓഫീസർ മാത്രം ഇതിന് സമ്മതിച്ചില്ലെന്നാണ് വിവരം. ഉച്ചയ്ക്ക് ഒരു മണിക്ക് വോട്ട് ചെയ്യാനെത്തിയ അക്ഷയ, വൈകുന്നേരം അഞ്ചരയായിട്ടും വോട്ട് ചെയ്യാനാകാതെ ബൂത്തിൽ തുടരുകയായിരുന്നു.
വിവരമറിഞ്ഞ് മുൻമന്ത്രി വി.എസ്. സുനിൽ കുമാർ ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കൾ സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. വോട്ടെടുപ്പ് അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ അക്ഷയയ്ക്ക് വോട്ട് ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. സാധാരണഗതിയിൽ ഇത്തരം സാഹചര്യങ്ങളിൽ മറ്റ് വിരലുകളിൽ മഷി പുരട്ടി വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യവസ്ഥകൾ ഉണ്ടാകാറുണ്ടെങ്കിലും ഉദ്യോഗസ്ഥന്റെ പിടിവാശി കാരണം യുവതിക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു.
.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

