
ട്രെയിൻ യാത്രയ്ക്കിടെ, ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് മൊബൈൽ ഫോണിൽ കണ്ട മലയാളി ദമ്പതികൾ പിടിയിൽ. ബെംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനില്‍ ആണ് ഇവർ ഫോണിൽ സിനിമ കണ്ടത്. സഹയാത്രികൻ തൃശൂർ എസ് പിയെ അറിയിക്കുകയും ഇവരെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ബംഗളൂരുവില്‍ സ്ഥിരമായി താമസിക്കുന്ന ഇവർ തൃശൂർ പൂരം കാണാനുള്ള യാത്രയിലായിരുന്നു.
സിനിമയുടെ വ്യാജ പതിപ്പ് ഇവരുടെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിവരം നല്‍കിയയാള്‍ സിനിമ മേഖലയുമായി ബന്ധപ്പെട്ടയാളാണെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം ടൂറിസ്റ്റ് ബസില്‍ തുടരും സിനിമയുടെ വ്യാജ പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. മലപ്പുറത്ത് നിന്നും വാഗമണ്ണിലേക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്.
Read Also: തുടരും സിനിമയുടെ വ്യാജ പതിപ്പ് പുറത്ത്; ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ
നടന്‍ ബിനു പപ്പുവിന് വിദ്യാര്‍ഥി വീഡിയോ അയച്ചു നല്‍കിയതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. നിയമനടപടി സ്വീകരിക്കുമെന്ന് സിനിമയുടെ നിര്‍മാതാവ് എം രഞ്ജിത്ത് പ്രതികരിച്ചിരുന്നു. തെളിവും പരാതിയും ലഭിച്ചാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാനും പ്രതികരിച്ചിരുന്നു. സിനിമകളുടെ വ്യാജ പതിപ്പ് ഇറക്കുന്നത് സാമൂഹിക ദ്രോഹമാണ്. നിരവധി തവണ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ടതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും സിനിമ തിയേറ്ററുകളില്‍ വിജയകരമായ പ്രദര്‍ശനം തുടരുന്ന വേളയിലാണ് വ്യാജ പതിപ്പ് പുറത്തായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here