
കൊടകര കുഴൽപ്പണക്കേസിൽ ഇതുവരെയും ഇഡി തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് തിരൂർ സതീഷ്. തന്നെ സാക്ഷി ആക്കിയിട്ടുണ്ടോ എന്ന് അറിയില്ലെന്നും താൻ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ സത്യമായി തന്നെ ഉറച്ചു നിലനിൽക്കുന്നുവെന്നും സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
“ചാക്കുകെട്ടുകളിൽ പണം എത്തി. അത് അന്വേഷിക്കാൻ പോലും ഇഡിക്ക് ഒഴിവില്ല.പാർട്ടിയുടെ നേതാക്കന്മാരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഇന്ന് കുറ്റപത്രം കൊടുത്തിട്ടുള്ളത്. അത് ഇപ്പോൾ വ്യക്തമായി. വെറുതെ പോയി കുറ്റപത്രം സമർപ്പിച്ചു എന്നു പറഞ്ഞിട്ട് കാര്യമില്ല.”-സതീഷ് പറഞ്ഞു.
അന്വേഷണസംഘത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് കുറ്റപത്രമെന്നും ബിജെപി നേതാക്കളെ സംരക്ഷിക്കുന്നത് പോലെയുള്ള വിവരങ്ങളാണ് പുറത്തുവരുന്നതെന്നും ചൂണ്ടിക്കാട്ടിയ സതീഷ് നടന്നത് രാജ്യദ്രോഹക്കുറ്റമാണെന്നും സതാൻ നിയമ പോരാട്ടം തുടരുമെന്നും കൂട്ടിച്ചേർത്തു.
അതേസമയം കൊടകര കുഴല്‍പ്പണക്കേസില്‍ ബി ജെ പിയെ വെള്ളപൂശി ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചു.കള്ളപ്പണ ഇടപാടില്‍ ബി ജെ പി ബന്ധം മറച്ചുവെച്ചാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.കൊണ്ടുവന്നത് ബിജെപിയുടെ പണമല്ലെന്നും വസ്തു വാങ്ങുന്നതിനായി കൊടുത്തുവിട്ട പണം കൊള്ളയടിച്ചെന്നുമാണ് കലൂര്‍ പി എം എല്‍ എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇ ഡി വിശദീകരിച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

