
ടൈറ്റാനിക്കിൽ നിന്ന് രക്ഷപ്പെട്ടവരിൽ ഏറ്റവും പ്രശസ്തനായ ഒരു സൈനികൻ എഴുതിയ കത്ത് ലേലത്തിൽ വിറ്റുപോയത് 399,000 ഡോളറിന് (3.4 കോടി രൂപ). ലേല സ്ഥാപനമായ ഹെൻറി ആൽഡ്രിഡ്ജ് & സൺ “മ്യൂസിയം ഗ്രേഡ്” എന്ന് വിശേഷിപ്പിച്ച കത്ത്, വാശിയേറിയ ലേലത്തിനൊടുവിൽ അമേരിക്കയിൽ നിന്നുള്ള ഒരു സ്വകാര്യ വ്യക്തിയാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിലെ വിൽറ്റ്ഷെയറിൽ സ്ഥിതി ചെയ്യുന്ന ലേല സ്ഥാപനം ശനിയാഴ്ച വിൽപ്പന സ്ഥിരീകരിക്കുകയും ചെയ്തു.
മഞ്ഞുമലയുമായി കൂട്ടിയിടിച്ച് ടൈറ്റാനിക് വടക്കൻ അറ്റ്ലാന്റിക്കിലെ മഞ്ഞുമൂടിയ വെള്ളത്തിലേക്ക് മുങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കേണൽ ആർക്കിബാൾഡ് ഗ്രേസി ഈ കത്തെഴുതിയത്. 1912 ഏപ്രിൽ 10 ആണ് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതി. ടൈറ്റാനിക്കിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാരനായിരുന്ന കേണൽ ഗ്രേസി, കപ്പൽ അയർലണ്ടിലെ ക്വീൻസ്‌ടൗണിലേക്ക് പോകുന്നതിനിടെയാണ് കത്ത് മെയിൽ ചെയ്തത്. കത്തയച്ചതിന് ശേഷമാണ് 1,500 ഓളം പേർ കൊല്ലപ്പെട്ട ലോകത്തെ ഏറ്റവും വലിയ കപ്പൽച്ചേത ദുരന്തത്തിന് ടൈറ്റാനിക് ഇരയായത്.
ALSO READ; നിത്യതയില്‍…: മാര്‍പാപ്പയുടെ കല്ലറയ്ക്ക് സമീപത്തേയ്ക്ക് ജനങ്ങളെ പ്രവേശിപ്പിച്ച് തുടങ്ങി
അന്ന് 54 വയസ്സുണ്ടായിരുന്ന കേണൽ ഗ്രേസി കത്തിൽ കപ്പലിനെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം കുറിച്ചിരുന്നു: “ഇതൊരു നല്ല കപ്പലാണ്, എന്നാൽ യാത്ര പൂർണമാകുമ്പോഴേ എനിക്കും ഇതിനെ പറ്റി ഒരു പൂർണ അഭിപ്രായം പറയാൻ കഴിയൂ’ എന്നദ്ദേഹം കത്തിൽ കുറിച്ചു. എന്നാൽ, യാത്ര പൂർത്തിയാക്കാൻ ടൈറ്റാനിക്കിന് കഴിഞ്ഞില്ല. ഈ വാചകങ്ങളാണ് കത്തിന്റെ മൂല്യം വർധിപ്പിച്ചത്. കത്തയച്ച് മൂന്നാം ദിവസമായിരുന്നു കപ്പൽ മുങ്ങിയത്.
കപ്പലപകടത്തിൽ നിന്ന് രക്ഷപ്പെട്ട മിസ്റ്റർ ഗ്രേസി, പിന്നീട് 1913-ൽ അദ്ദേഹത്തിന്‍റെ മരണാനന്തരം പ്രസിദ്ധീകരിച്ച ‘ദി ട്രൂത്ത് എബൗട്ട് ദി ടൈറ്റാനിക്’ എന്ന തന്റെ പുസ്തകത്തിൽ താൻ രക്ഷപ്പെട്ടതിനെക്കുറിച്ച് വിവരിച്ചെഴുതിയിരുന്നു. തകർന്ന കപ്പലിൽ നിന്നും കടലിൽ വീണ അദ്ദേഹം അതി സാഹസികമായി ലൈഫ് ബോട്ടിലേക്ക് നീന്തി കയറിയാണ് ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. 1912 ഡിസംബറിൽ കേണൽ ആർക്കിബാൾഡ് ഗ്രേസി അന്തരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here