കൈവെട്ടു കേസ്; സവാദിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി അന്വേഷണ സംഘം

കൈവെട്ടു കേസിലെ ഒന്നാംപ്രതി സവാദിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി അന്വേഷണ സംഘം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സവാദിനെ കൂടുതല്‍ ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും. അതേ സമയം ശാസ്ത്രീയ തെളിവു ശേഖരണത്തിന്റെ ഭാഗമായി സവാദിന്റെ ഡി എന്‍ ഐ പരിശോധനയ്ക്ക് അനുമതി തേടി കോടതിയെ സമീപിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

എന്‍ഐഎയുടെ ചോദ്യംചെയ്യലില്‍ തന്റെ പേര് ഷാജഹാനാണെന്നാണ് സവാദ് പറഞ്ഞത്.എന്നാല്‍ പിടിയിലായത് സവാദ്തന്നെയെന്ന് ഉറപ്പിക്കുന്ന തെളിവുകള്‍ എന്‍ ഐ എയ്ക്ക് ലഭിച്ചിരുന്നു. കേസില്‍ വിചാരണ തുടങ്ങുമ്പോള്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ഉറപ്പു വരുത്തുന്നതിനായാണ് സവാദിന്റെ ഡി എന്‍ എ പരിശോധനയക്ക് അനുമതി തേടി അന്വേഷണ സംഘം കോടതിയെ സമീപിക്കുന്നത്. കൈവെട്ട് സംഭവം നടന്ന് പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് സവാദ് പിടിയിലായത്. ഇയാള്‍ ഒളിവില്‍ കഴിഞ്ഞത് ഷാജഹാന്‍ എന്ന പേരിലായിരുന്നു. ഈ പേരില്‍ തിരച്ചറിയില്‍ രേഖകളടക്കം ഉണ്ടാക്കിയിരിക്കാമെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.

Also Read: ജീന്‍സ്, ബെര്‍മുഡ, ഷോര്‍ട്സ് വസ്ത്രങ്ങള്‍ മാന്യമല്ല; ഹംപി ക്ഷേത്രത്തിൽ ഡ്രസ് കോഡ് ഏര്‍പ്പെടുത്തി ഭരണകൂടം

സവാദിന്റെ ഭാര്യയും അവരുടെ കുടുംബവും ഷാജഹാന്‍ എന്ന പേരില്‍ മാത്രമാണ് സവാദിനെ അറിയുന്നത്. കേസില്‍ ദൃക്സാക്ഷികളായുള്ളത് പ്രൊഫ. ടി ജെ ജോസഫിന്റെ ബന്ധുക്കള്‍ മാത്രമാണ്. കൈവെട്ടാന്‍ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്തിയിട്ടുമില്ല. ഇതെല്ലാം കോടതിയില്‍ തിരിച്ചടിയാകാതിരിക്കാനാണ് എന്‍ഐഎയുടെ നീക്കം.കൂടാതെ സവാദിനെ ഈയാഴ്ചതന്നെ കസ്റ്റഡിയില്‍ വാങ്ങാന്‍ കലൂരിലെ പ്രത്യേക കോടതിയില്‍ എന്‍ഐഎ അപേക്ഷ നല്‍കും. പത്ത് ദിവസത്തെ കസ്റ്റഡിയാണ് അപേക്ഷയില്‍ ആവശ്യപ്പെടുക.

എറണാകുളം സബ് ജയിലിലായിരുന്ന സവാദിനെ സുരക്ഷ പരിഗണിച്ച് കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. എറണാകുളം സബ് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ സവാദിനെ ടി ജെ ജോസഫ് തിരിച്ചറിഞ്ഞിരുന്നു. മജിസ്‌ട്രേറ്റ് സമര്‍പ്പിച്ച തിരിച്ചറിയല്‍ പരേഡ് റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ട് എന്‍ഐഎ കലൂരിലെ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.അപേക്ഷ കോടതി അടുത്ത ദിവസം പരിഗണിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News