നിതിന്‍ രാജിന്റെ മരണം: ഡോ. എം കെ റാമിനും ഡോ. സംഗീത നമ്പ്യാര്‍ക്കും അധ്യാപകരായി തുടരാൻ അർഹതയില്ല, ഇത് പുരോഗമന കേരളത്തിന് നാണക്കേട്: തോമസ് ഐസക്ക്

Thomas Isaac on Nithin Raj Death

അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ നിതിന്‍ രാജിന്റെ മരണം മതനിരപേക്ഷ കേരളത്തിന് ഒരു ഉണർത്ത് ആഹ്വാനമാവണമെന്ന് ഡോ. ടി എം തോമസ് ഐസക്ക്. പുരോഗമന കേരളത്തിന് നാണക്കേടാണ് ഈ സംഭവമെന്നും ആത്മഹത്യ തന്നെയാണോ മരണ കാരണം എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് സമഗ്രവും സത്വരവുമായ അന്വേഷണം നടത്തി, കർശനമായ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോളേജിലെ അധ്യാപകരായ ഡോ. എം കെ റാം, ഡോ. സംഗീത നമ്പ്യാര്‍ എന്നിവർ തന്നെ നിരന്തരമായി അധിക്ഷേപിച്ചതിനെ കുറിച്ച് നിതിന്‍ രാജിന്റെ തന്നെ സാക്ഷ്യമുണ്ടെന്ന് പറഞ്ഞ ഡോ. ടി എം തോമസ് ഐസക്ക് അവർക്ക് അധ്യാപകരായി തുടരുവാൻ ഇനി അർഹതയില്ലെന്നും പറഞ്ഞു. 2019 – 20 ൽ യുജിസി കണക്കുപ്രകാരം ജാതി വിവേചനവുമായി ബന്ധപ്പെട്ട 173 പരാതികളാണ് ഉണ്ടായത്. 2023 – 24 ൽ അത് 378 പരാതികളായി ഉയർന്നു. ഈ കാലയളവിൽ പരാതികൾ 1160 ആണ്.

ALSO READ: നിതിൻ രാജിന്റെ മരണം: അധ്യാപകർക്കെതിരെ എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസെടുക്കണമെന്ന് കെ രാധാകൃഷ്ണൻ എം പി

സ്വകാര്യ സ്വാശ്രയ മേഖലയിലെ അവസ്ഥയിലേക്കാണ് അഞ്ചരക്കണ്ടി കോളേജിലെ ദുരനുഭവം വിരൽ ചൂണ്ടുന്നതെന്ന് പറഞ്ഞ അദ്ദേഹം ഇത്തരമൊരു സ്ഥിതിക്ക് കുറച്ചെങ്കിലും നിയന്ത്രണം കൊണ്ടുവരാൻ ഉതകുന്നതായിരുന്നു ജനുവരി മാസം യുജിസി പുറത്തിറക്കിയ ഉന്നതവിദ്യാഭ്യാസ മേഖലയിലെ തുല്യത പ്രോത്സാഹിപ്പിക്കുവാനുള്ള റെഗുലേഷനുളെന്നും ചൂണ്ടിക്കാട്ടി. സിപിഐഎം ശക്തമായി ഇതിനെ പിന്താങ്ങി. എന്നാൽ സവർണ്ണ നിക്ഷിപ്ത താല്പര്യക്കാരുടെ പ്രക്ഷോഭത്തെ തുടർന്ന് സുപ്രീം കോടതി ഇത് മരവിപ്പിച്ചിരിക്കുകയാണ്.

രോഹിത് ആക്ട് നടപ്പിലാക്കണമെന്നും ക്യാമ്പസുകളിലെ ജാതി വിവേചനത്തിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന രാജ്യവ്യാപകമായ ആവശ്യത്തെ അംഗീകരിക്കാൻ ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര ഗവൺമെന്റ് ഇതുവരെ തയ്യാറായിട്ടില്ല. ഇതിനു പകരം കൊണ്ടുവന്ന യുജിസി മാർഗ്ഗ നിർദ്ദേശങ്ങളാവട്ടെ മരവിപ്പിച്ചിരിക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ പശ്ചാത്തലത്തിൽ സംസ്ഥാനം മുൻകൈ എടുത്തുകൊണ്ട് രോഹിത് വെമുല നിയമം പോലൊന്നിന് രൂപം നൽകണമെന്നും സ്വാശ്രയ സ്ഥാപനങ്ങളും സ്വയംഭരണ കോളേജുകളും സ്വകാര്യ സർവ്വകലാശാലകളുമെല്ലാം വർധിച്ചു വരുന്ന കാലയളവിൽ ജാതി വിവേചനത്തിന് എതിരായി ഇത്തരമൊരു നിയമം അനിവാര്യമാണെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

എസ്എഫ്ഐ ആണ് ശക്തമായ പ്രതിക്ഷേധവുമായി വന്നിരിക്കുന്ന വിദ്യാർഥിസംഘടനയെന്ന് പറഞ്ഞ അദ്ദേഹം മേൽപ്പറഞ്ഞ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശക്തമായ പുരോഗമന വിദ്യാർഥി പ്രസ്ഥാനങ്ങളുടെ സാന്നിധ്യത്തിന്റെ ആവശ്യകതയിലേക്കുകൂടി ഈ സംഭവം വിരൽ ചൂണ്ടുന്നുണ്ടെന്നും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News