‘രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രത്തിനു മേല്‍ വിശ്വാസത്തെ സ്ഥാപിച്ചാല്‍ നമ്മുടെ സ്വാതന്ത്ര്യം എന്നന്നേക്കുമായി നഷ്ടപ്പെടും’; ഇന്ന് അംബേദ്കര്‍ ജയന്തി

ഒരു ജനതയ്ക്ക് വേണ്ടി പിറവിയെടുത്ത മനുഷ്യനാണ് ഡോ.ബാബാ സാഹിബ് അംബേദ്കര്‍. ചാതുര്‍വര്‍ണ്യത്തിനും ഹിന്ദുത്വത്തിനുമെതിരെ കടുത്ത നിലപാടായിരുന്നു അംബേദ്കറുടേത്. ചരിത്രത്തെ മാറ്റി അംബേദ്കറെ സ്വന്തമാക്കാനുള്ള സംഘപരിവാര്‍ ശ്രമം ശക്തമാകുന്നതിനിടെയാണ് ഇന്ന് അംബേദ്കര്‍ ജയന്തി ആചാരിക്കപ്പെടുന്നത്.

അവരുടെ വിശ്വാസത്തിനു മുകളില്‍ രാഷ്ട്രത്തെ സ്ഥാപിക്കുമോ അതോ രാഷ്ട്രത്തിനു മുകളില്‍ അവരുടെ വിശ്വാസത്തെ സ്ഥാപിക്കുമോ. ഒരു കാര്യം ഞാന്‍ വ്യക്തതയോടെ പറയാം. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രത്തിനു മേല്‍ വിശ്വാസത്തെ സ്ഥാപിച്ചല്‍ നമ്മുടെ സ്വാതന്ത്ര്യം എന്നന്നേക്കുമായി നഷ്ടപ്പെടും. രാജ്യത്തിന് ഭരണഘടനയിലൂടെ ജീവന്‍ നല്‍കിയ, മാറ്റി നിര്‍ത്തിപ്പെട്ട അധസ്ഥിതറുടെ ജീവനാഡിയായ അംബേദ്കറുടെ വാക്കുകളാണ്.ഡോ. ഭീം റാവു റാംജി അംബേദ്കര്‍.

Also Read: ഇനിയും വിരിയട്ടെ മതേതരത്വത്തിന്റെ കണിക്കൊന്നപ്പൂക്കള്‍ ! ഓര്‍മകളുടെ മണം പേറി മലയാളികള്‍ക്ക് ഒരു വിഷുദിനം കൂടി

ജീവിതത്തിലുടനീളം അസാധാരണവും ബഹുമുഖവുമായ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തി, അടിച്ചമര്‍ത്തപ്പെട്ട ജനതയില്‍ സംഘബോധത്തിന്റെ കരുത്തുപകര്‍ന്ന് അവരെ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ആനയിച്ച ദീര്‍ഘ വീക്ഷണമുള്ള പ്രതിഭ .. പഠിച്ചു തുടങ്ങിയ ക്ലാസ് മുറിയില്‍ പോലും നേരിട്ടത് കടുത്ത വിവേചനം.. എല്ലാത്തിനോടും പൊരുതി നേടിയെടുത്തത് മറ്റൊരാള്‍ക്കും എത്തിപ്പിടിക്കാനാവാത്ത നേട്ടം. ലോകത്തിന് തന്നെ വിസ്മയമായ ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കും വിധം ആ നേട്ടമങ്ങനെ വളര്‍ന്നു..

ചാതുര്‍വര്‍ണ്യത്തിനും മനു സ്മൃതിക്കുമെതിരെ ശക്തമായി നിലപാടെടുത്തയാള്‍, തീവ്ര ഹിന്ദുത്വരോട് എക്കാലവും പോരാടിയയാള്‍. അംബേദ്കറുടെ പ്രവര്‍ത്തന മേഖലക്ക് അതിരുകള്‍ ഇല്ലായിരുന്നു. ഗാന്ധിയുടെ ഉപ്പ് സത്യാഗ്രത്തിനും മൂന്ന് വര്‍ഷം മുമ്പ്..മഹാരാഷ്ട്രയിലെ മഹതില്‍ സവര്‍ണപ്രമാണിമാര്‍ വിലക്കിയ വെള്ളംകുടിച്ച് അംബേദ്ക്കരും സംഘവും ചരിത്രം സൃഷ്ടിച്ചു. ജാതി സമ്പ്രദായത്തിന് ഹേതുവായ മനുസ്മൃതി കത്തിച്ചും ബുദ്ധമതത്തിലേക്ക് മാറിയും അംബേദ്കര്‍ ഉറച്ച നിലപാടായി..

രാജ്യത്തെ മതനിരപേക്ഷതയിലേക്കും ജനാധിപത്യത്തിലേക്കും കരംപിടിച്ചുയര്‍ത്തിയയാളാണ് അംബേദ്കര്‍. ഭരണഘടനയെ തൂത്തെറിയുന്നവര്‍ ഭരണഗൂഢമാകുമ്പോള്‍ അംബേദ്ക്കരെ പിടിച്ചെടുക്കാനുള്ള ശ്രമമാണ് ഒരു ഭാഗത്ത്. ചരിത്രത്തെ ചവിട്ടി വീഴ്ത്തിയുള്ള സംഘ പരിവാര്‍ ശ്രമം. രാജ്യത്തെ മതം പറഞ്ഞ് വേര്‍തിരിക്കുന്ന സംഘ പരിവാര്‍ ശ്രമത്തെ അംബേദ്കറെ പറഞ്ഞ് പ്രതിരോധിക്കാം. ഓരോ ഭീം ജയന്തിയും അതിനൊരു ഉപാധിയാക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here