കത്തിയമരുന്ന മണിപ്പൂർ ; കലാപത്തിന്‌ നാളെ 100 ദിവസം; മറുപടിയില്ലാതെ മോദി

മണിപ്പൂരിൽ ബിജെപിയുടെ വർഗീയധ്രുവീകരണ രാഷ്ട്രീയം സൃഷ്ടിച്ച കലാപം നൂറാം ദിവസത്തിലേക്ക്‌ എത്തുമ്പോഴും ആളിക്കത്തുന്നു. രണ്ടു ജനവിഭാഗങ്ങൾ മണിപ്പൂരിൽ ശത്രുരാജ്യങ്ങളെപ്പോലെ പോരടിക്കുകയാണ്‌. സ്‌ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കുകയും ചെയ്യുന്നു. ഓരോ ദിവസവും മരണസംഖ്യ ഉയരുന്നു. അപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരൂഹമായ മൗനത്തിലാണ്‌. മണിപ്പൂർ സന്ദർശിക്കാൻപോലും മോദി മെനക്കെട്ടില്ല.  ഭരണാധികാരിയെന്ന നിലയിൽ പൂർണപരാജയമാണ്‌ മോദി എന്നതിന്‌ മണിപ്പൂർ സാക്ഷ്യം.

ക്രൈസ്‌തവ ദേവാലയങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. കുക്കി, മെയ്‌ത്തീ വിഭാഗങ്ങളിലെ ക്രൈസ്‌തവവിശ്വാസികളാണ്‌ കലാപത്തിന്റെ കെടുതികൾ കൂടുതലായി നേരിട്ടത്‌. ഇംഫാലിൽ അടക്കം അക്രമികൾ അഗ്നിക്കിരയാക്കിയ കത്തോലിക്കാ പള്ളികൾ ഒരു പുനർനിർമാണത്തിനുള്ള സാധ്യതപോലുമില്ലാതെ കത്തിയമർന്നു.

കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപി സർക്കാരുകൾ ഒരു വാക്കുകൊണ്ടുപോലും സാന്ത്വനമേകിയില്ലെന്ന്‌ ഇംഫാൽ ആർച്ച്‌ ബിഷപ്‌ ഡൊമിനിക്‌ ലുമോൺ ഹൃദയവ്യഥയോടെ പറഞ്ഞു. ഇംഫാലിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായി എത്തിയ ആഭ്യന്തരമന്ത്രി അമിത്‌ ഷാ ബിഷപ്‌ ഹൗസിലേക്ക്‌ തിരിഞ്ഞുനോക്കിയില്ല. എഴുന്നൂറോളം പള്ളികൾ താഴ്‌വരയിലും കുന്നുകളിലുമായി തകർക്കപ്പെട്ടു.

ബിജെപിയുടെ ഇരട്ടഎൻജിൻ സർക്കാർ മണിപ്പൂരിൽ പൂർണപരാജയമായി മാറിയെന്ന്‌ സുപ്രീംകോടതിക്ക്‌ തുറന്നടിക്കേണ്ടി വന്നു. ഭരണവാഴ്‌ച പൂർണമായും തകർന്നെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ ഭരണകൂട സംവിധാനങ്ങൾ പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു.

also read;മണിപ്പൂര്‍ സംഘര്‍ഷം; കേന്ദ്രവുമായി ചര്‍ച്ച തുടര്‍ന്ന് കുക്കി നേതാക്കള്‍

മണിപ്പൂർ പൊലീസിന്റെ വിശ്വാസ്യതയിൽ സംശയം പ്രകടമാക്കിയ സുപ്രീംകോടതി കലാപക്കേസുകളുടെ മേൽനോട്ടത്തിനായി മഹാരാഷ്ട്രയിൽനിന്നുള്ള ഒരു മുൻ ഡിജിപിയെ ചുമതലപ്പെടുത്തി. കോടതിയടക്കം വിമർശിച്ചിട്ടും മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മോദി സർക്കാരും ബിജെപി നേതൃത്വവും സംരക്ഷിക്കുകയാണ്‌. ബിരേൻ സിങ്ങിനെ മാറ്റാതെ സമാധാന പുനഃസ്ഥാപനം സാധ്യമാകില്ലെന്ന്‌ പ്രതിപക്ഷ പാർട്ടികൾ കൂട്ടായി ചൂണ്ടിക്കാട്ടിയിട്ടും മോദിയുടെ നിലപാടിൽ മാറ്റമുണ്ടായില്ല. എൻഡിഎ സഖ്യകക്ഷിയായ കുക്കി പീപ്പിൾസ് അലയൻസ് അവിശ്വാസം പരസ്യമാക്കി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു.

സംവരണം അടക്കമുള്ള ആവശ്യങ്ങളിലൂടെ മെയ്‌ത്തീ വികാരം ആളിപ്പടർത്തിയ ആരംബായ്‌ തെങ്കോൽ, മെയ്‌ത്തീ ലീപുൺ തുടങ്ങിയ തീവ്രസംഘടനകളാണ്‌ മണിപ്പൂരിലെ കലാപത്തിലേക്ക്‌ തള്ളിവിട്ടത്‌. സംസ്ഥാനത്തെ ബിജെപി നേതൃത്വംതന്നെയാണ്‌ ഈ സംഘടനകൾക്ക്‌ തുടക്കമിട്ടതും നയിക്കുന്നതും.

also read; മയക്ക്മരുന്ന് മാഫിയക്കെതിരെ നടപടി ശക്തമാക്കി കോഴിക്കോട് സിറ്റി പൊലീസ്

ക്രൈസ്‌തവ ദേവാലയങ്ങളും സ്ഥാപനങ്ങളും വ്യാപകമായി തകർത്തത്തിനു പിന്നിൽ സംഘപരിവാറിന്റെ വർഗീയ അജൻഡയായിരുന്നു. സമാധാന പുനഃസ്ഥാപനത്തിന്‌ ഒരു നടപടിയും കേന്ദ്ര– സംസ്ഥാന സർക്കാരുകൾ സ്വീകരിക്കാത്ത സാഹചര്യത്തിൽ മണിപ്പൂർ കത്തിക്കൊണ്ടേയിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here