
അന്തരിച്ച സംവിധായകൻ ഷാജി എൻ കരുണിന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ അന്തിമോപചാരമർപ്പിച്ചു. ഷാജി എൻ കരുണിന്‍റേത് അകാലത്തിലുള്ള വേർപാടാണെന്നും സിനിമാരംഗത്തിന് മാത്രമല്ല, സമൂഹത്തിനാകെയുള്ള നഷ്ടമാണ് അദ്ദേഹത്തിന്‍റെ വിട പറച്ചിലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. മലയാള സിനിമയിൽ മൂല്യവത്തായ മാറ്റങ്ങൾ കൊണ്ടുവന്ന പ്രതിഭാശാലിയായിരുന്നു ഷാജി എൻ കരുൺ.
കെഎസ്എഫ്ഡിസി ചെയർമാൻ എന്ന നിലക്ക് ഒരുപിടി മികച്ച തിയേറ്ററുകളും കൊണ്ടുവന്ന ആളായിരുന്നു അദ്ദേഹം. കെഎസ്എഫ്ഡിസിയെ ഇന്ന് കാണുന്ന നിലയിലേക്ക് ഉയർത്തി. കേരളത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന സിനിമകളായിരുന്നു ഷാജി എൻ കരുണിന്‍റേത്. സിനിമാ നയരൂപീകരണത്തിന് മികവുറ്റ നേതൃത്വമായിരുന്നു അദ്ദേഹത്തിന്‍റേതെന്നും ടി പി രാമകൃഷ്ണൻ അനുസ്മരിച്ചു.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംവിധായകനും ഛായാഗ്രഹകനുമായിരുന്ന ഷാജി എൻ കരുണിന്‍റെ അന്ത്യം. ആദ്യചിത്രമായ പിറവിക്ക് കാൻ ഫിലിം ഉത്സവത്തിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചലച്ചിത്രമാണ്.
കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷസ്ഥാനവും, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷസ്ഥാനവും (1998-2001) വഹിച്ചിട്ടുണ്ട്. 2011 ലെ പത്മശ്രീ അവാർഡിനർഹനായി. കലാസാംസ്കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ്’, പത്മശ്രീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here