എലത്തൂര്‍ ട്രെയിൻ തീവയ്പ്പ്; നിണ്ണായക വിവരങ്ങൾ പൊലീസിന്‌ ലഭിച്ചു

എലത്തൂര്‍ ട്രെയിൻ തീവയ്പ്പ് കേസിൽ നിണ്ണായക വിവരങ്ങൾ പൊലീസിന്‌ ലഭിച്ചു. ഷൊർണൂരിൽ പ്രാദേശികമായും ട്രെയിനിനുള്ളിലും പ്രതി ഷാരൂഖ് സെയ്ഫിക്ക്‌ സഹായം ലഭിച്ചിട്ടുണ്ട്‌ എന്നാണ്‌ പൊലീസ്‌ നിഗമനം. ഇയാളുടെ വൈദ്യപരിശോധന കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാർ പൊലീസ്‌ ക്യാമ്പിലെത്തി നടത്തി. വേഗത്തിൽ തെളിവെടുപ്പ്‌ നടപടികളിലേക്ക്‌ നീങ്ങുകയാണ്‌ പൊലീസ്.

ഷാറൂക്ക് സെയ്ഫി ഷൊര്‍ണൂരില്‍ കഴിഞ്ഞത് പതിനഞ്ചര മണിക്കൂറാണ്. രണ്ടാം തീയതി പുലര്‍ച്ചെ 4.30ന് ഇയാൾ  ഷൊര്‍ണൂരിലെത്തി. കണ്ണൂരിലേക്കുള്ള എക്സ്ക്യൂട്ടീവ് ട്രെയിനില്‍ കയറുന്നത്‌ രാത്രി 7.17ന്. ഇതിനിടെ എവിടെയെല്ലാം പോയി ആരെയൊക്കെ കണ്ടു എന്നതില്‍ അവ്യക്തത തുടരുന്നു.

അതേസമയം  കരൾ സംബന്ധമായ അസുഖത്തിന്റെ തുടർ പരിശോധനയ്ക്കായി പ്രതിയെ
കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാരെത്തി പരിശോധിച്ചു. ഗ്യാസ്ട്രോ എന്ററോളജി, ജനറൽ സർജറി വിഭാഗം ഡോക്ടർമാർ മാലൂർക്കുന്നിലെ പൊലീസ്‌
ക്യാമ്പിൽ ഇതിനായെത്തി. ചോദ്യം ചെയ്യലിനോ തെളിവെടുപ്പിനോ തടസ്സമുള്ള വിധത്തിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ്‌ നിർദ്ദേശം.

തെളിവെടുപ്പ്‌ നടപടികൾ ഉടൻ ആരംഭിക്കാനാണ്‌ പൊലീസ്‌ തീരുമാനം. കേസിൽ നിർണ്ണായക വിവരങ്ങൾ പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌. ഷൊർണൂർ റെയിൽ വേ സ്റ്റേഷനിലെത്തി പതിനഞ്ച്‌ മണിക്കൂറോളം ഇവിടെ തങ്ങിയ ഷാറൂഖിന്‌ പ്രാദേശിക സഹായം ലഭിച്ചിരിക്കാം. ട്രെയിനിലെ ഒരാളുടെ സഹായത്തിലേക്കും സാഹചര്യതെളിവുകൾ നീങ്ങുന്നു.

പുലര്‍ച്ചെ നാലോടെ സ്‌റ്റേഷനിലെത്തിയ പ്രതി വൈകിട്ട് ഏഴരയോടെ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലാണ് കണ്ണൂരിലേക്ക് പോകുന്നത്. ഈ സമയത്തിനിടയില്‍ ഒട്ടേറെ തീവണ്ടികള്‍ കണ്ണൂര്‍ ഭാഗത്തേക്കുണ്ടായിട്ടും പ്രതി പോകാതിരുന്നത് ദുരൂഹമാണ്. ഷാരൂഖ് സെയ്ഫി ഷൊര്‍ണൂരില്‍ ആരെയെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്നു കണ്ടെത്താന്‍ പൊലീസ്
ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചുവരികയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here