
കാഴ്ചകൾ കണ്ടു നടന്ന് ക്ഷീണിച്ച്, കരുവാളിച്ച മുഖവുമായി മടങ്ങിവരുന്ന യാത്രകളുടെ കാലം കഴിഞ്ഞു. ഇനി വരാനിരിക്കുന്നത് യാത്ര കഴിഞ്ഞ് കൂടുതൽ സുന്ദരിയായി അല്ലെങ്കിൽ സുന്ദരനായി മടങ്ങിയെത്തുന്ന ‘ഗ്ലോക്കേഷൻ’ കാലമാണ്. ഡിജിറ്റൽ നൊമാഡ്‌സിനും കൂൾക്കേഷനും ശേഷം 2026-ൽ സഞ്ചാരികൾക്കിടയിൽ വൻ തരംഗമാകാൻ പോകുന്ന ഈ ട്രെൻഡ്, യാത്രകളെ കേവലം കാഴ്ചകൾക്കപ്പുറം സ്വയം നവീകരിക്കാനുള്ള അവസരമായാണ് കാണുന്നത്.
‘ഗ്ലോ’ (Glow), ‘വെക്കേഷൻ’ (Vacation) എന്നീ വാക്കുകൾ ചേർന്നാണ് ഈ പുതിയ പേരുണ്ടായത്. ചുമ്മാ കുറെ സ്ഥലങ്ങൾ ഓടിനടന്ന് കാണുന്നതിന് പകരം സ്വന്തം ശരീരത്തിനും ചർമ്മത്തിനും മനസ്സിനും പ്രാധാന്യം നൽകുന്ന ഇത്തരം യാത്രക്കാരെ ‘ഗ്ലോമാഡ്‌സ്’ (Glowmads) എന്നാണ് ഇപ്പോൾ വിശേഷിപ്പിക്കുന്നത്.
ഗ്ലോക്കേഷൻ എന്നാൽ വെറുമൊരു സ്പാ മസാജിൽ ഒതുങ്ങുന്ന ഒന്നല്ല. ഒരു മാസത്തെ ജോലിയും തിരക്കുകളും കഴിഞ്ഞ് തളർന്ന ശരീരത്തെയും മനസ്സിനെയും പൂർണ്ണമായി റീചാർജ് ചെയ്യാനുള്ള ഒരു ‘കംപ്ലീറ്റ് പാക്കേജ്’ ആണിത്. വിദഗ്ധരുടെ മേൽനോട്ടത്തിലുള്ള ചർമ്മ സംരക്ഷണ ചികിത്സകൾ, യോഗ, ധ്യാനം, പ്രകൃതിദത്തമായ സൗന്ദര്യവർദ്ധക മാർഗ്ഗങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.
സന്ദർശിക്കുന്ന രാജ്യങ്ങളിലെ തനതായ സ്കിൻ കെയർ രീതികൾ പരീക്ഷിക്കാനും അവിടുത്തെ സ്പെഷ്യൽ ബ്യൂട്ടി ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനും സഞ്ചാരികൾ പ്രത്യേക താല്പര്യം കാണിക്കുന്നു. സ്കൈസ്കാനർ പോലുള്ള പ്രമുഖ ട്രാവൽ സൈറ്റുകളുടെ റിപ്പോർട്ട് പ്രകാരം, ഏകദേശം 38 ശതമാനം ചെറുപ്പക്കാരും തങ്ങളുടെ യാത്രയ്ക്കിടയിൽ സ്കിൻ കെയർ ഷോപ്പിംഗിനായി വലിയൊരു തുക മാറ്റിവെക്കുന്നുണ്ട്.
ALSO READ : ‘പ്ലാസ്റ്റിക് പാക്കറ്റോടെ ചൂടാക്കിയ ചപ്പാത്തി നൽകി’; വന്ദേഭാരതിലെ ഭക്ഷണത്തിനെതിരെ യുവതി, വീഡിയോ വൈറൽ
ഈ പുതിയ ട്രെൻഡിൽ ലോക ഭൂപടത്തിൽ മുൻപന്തിയിലുള്ള ഇടമാണ് നമ്മുടെ കേരളം. ഇവിടുത്തെ പാരമ്പര്യ ആയുർവേദ ചികിത്സകളും ഉഴിച്ചിലും തേടി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് സഞ്ചാരികൾ എത്തുന്നുണ്ട്. കൊറിയൻ ‘ഗ്ലാസ് സ്കിൻ’ ചികിത്സകൾക്കായി സിയോളിലേക്കും, ലോകോത്തര സ്കിൻ കെയർ ബ്രാൻഡുകൾക്കായി പാരീസിലേക്കും, പ്രകൃതിദത്ത ചൂടുറവകൾക്കായി ഇറ്റലിയിലേക്കും ഗ്ലോമാഡ്‌സ് ഒഴുകുകയാണ്.
വിമാനയാത്രയ്ക്കിടയിൽ പോലും ചർമ്മം വരളാതിരിക്കാൻ ഷീറ്റ് മാസ്കുകളും ഫേസ് മിസ്റ്റുകളും ഉപയോഗിക്കുന്ന ഇവർ, ട്രാവൽ കിറ്റുകളിൽ സ്കിൻ കെയർ സാധനങ്ങൾക്കായി വലിയ പ്രാധാന്യമാണ് നൽകുന്നത്. വരും വർഷങ്ങളിൽ ടൂറിസം മേഖലയിലെ ഏറ്റവും ലാഭകരമായ വിപണിയായി ഗ്ലോക്കേഷൻ മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

