
ലോകത്തെയാകെ കണ്ണീരണിയിക്കുകയും ഒപ്പം പ്രത്യാശ നൽകുകയും ചെയ്യുന്ന വാർത്തയാണ് ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്ന് പുറത്തുവരുന്നത്. മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിൽ 55 ദിവസങ്ങൾ നീണ്ട ‘കോമ’ അവസ്ഥയിൽ നിന്ന് എട്ടു വയസ്സുകാരനായ ലിയു ചുക്സി ജീവിതത്തിലേക്ക് മടങ്ങിവന്നിരിക്കുന്നു.
കഴിഞ്ഞ നവംബറിലുണ്ടായ ഒരു വാഹനാപകടത്തിലാണ് ലിയുവിന് തലച്ചോറിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റത്. കുട്ടി ഇനി ഉണരാനുള്ള സാധ്യത വളരെ കുറവാണെന്നായിരുന്നു ഡോക്ടർമാരുടെ അനുമാനം. എന്നാൽ അമ്മയുടെ നിശ്ചയദാർഢ്യവും കൂട്ടുകാരുടെ സ്നേഹവും ചേർന്ന് ആ കുഞ്ഞുജീവനെ മരണത്തിന്റെ പിടിയിൽ നിന്നും തിരികെ കൊണ്ടുവരികയായിരുന്നു.
ALSO READ : ഏതൊക്കെ മീനുകളെ ഒന്നിച്ച് വളർത്താം? അക്വേറിയം കളർഫുൾ ആക്കാൻ ഇതാ ചില മാന്ത്രികക്കൂട്ടുകൾ
ചികിത്സയുടെ ഭാഗമായി പരിചിതമായ ശബ്ദങ്ങളോ സംഗീതമോ കുട്ടിയുടെ തലച്ചോറിനെ ഉണർത്താൻ സഹായിച്ചേക്കാം എന്ന ഡോക്ടർമാരുടെ നിർദ്ദേശമാണ് ഈ അത്ഭുതത്തിന് വഴിയൊരുക്കിയത്. ലിയുവിന്റെ അമ്മയുടെ അഭ്യർത്ഥന പ്രകാരം സ്കൂളിലെ അധ്യാപകരും സഹപാഠികളും വലിയ പിന്തുണയുമായി മുന്നോട്ടുവന്നു.
സ്കൂളിലെ വ്യായാമ ഗാനങ്ങൾ, അധ്യാപകൻ റെക്കോർഡ് ചെയ്ത പാഠഭാഗങ്ങൾ, കൂട്ടുകാരുടെ സ്നേഹം നിറഞ്ഞ സന്ദേശങ്ങൾ എന്നിവ എല്ലാദിവസവും ലിയുവിന്റെ കിടക്കയ്ക്കരികെ കേൾപ്പിച്ചു കൊണ്ടിരുന്നു. “ചുക്സി, വേഗം എഴുന്നേൽക്കൂ, നമുക്ക് ഫുട്ബോൾ കളിക്കാൻ പോകണ്ടേ?” എന്നും “ഞങ്ങൾ നിന്നെ മിസ്സ് ചെയ്യുന്നു” എന്നുമുള്ള കൂട്ടുകാരുടെ വിളി ആശുപത്രി മുറിയിൽ എന്നും മുഴങ്ങിക്കേട്ടു.
ALSO READ : മണാലിയിലെ തണുപ്പിൽ ചൂടുള്ള മാഗി; ദിവസം 21,000 രൂപയുടെ വരുമാനം! ജോലി വിട്ട് പോയി മാഗി വിറ്റാലോ ?
നീണ്ട 55 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ആ അത്ഭുതം സംഭവിച്ചു. സഹപാഠികളുടെയും അധ്യാപകരുടെയും ശബ്ദം കേട്ടുതുടങ്ങിയ ലിയു ആദ്യം പുഞ്ചിരിക്കാനും പിന്നീട് കൺപോളകൾ ചലിപ്പിക്കാനും തുടങ്ങി. 55-ാം ദിവസം അവൻ പൂർണ്ണമായി ബോധം വീണ്ടെടുക്കുകയും ഇടതുകൈ ഉയർത്തുകയും ചെയ്തു.
ആശുപത്രിയിൽ കാണാനെത്തിയ അധ്യാപകൻ തമാശരൂപേണ “നിനക്ക് ഇനി ഹോം വർക്ക് ചെയ്യണ്ട” എന്ന് പറഞ്ഞപ്പോൾ ലിയു സന്തോഷത്തോടെ കൈവീശി കാണിച്ച നിമിഷം അവിടെയുണ്ടായിരുന്നവരുടെ കണ്ണുനിറച്ചു. “ഒടുവിൽ ആ മേഘങ്ങൾക്കിടയിൽ നിന്ന് ഞാൻ സൂര്യനെ കണ്ടു” എന്നായിരുന്നു ലിയുവിന്റെ അമ്മയുടെ വൈകാരികമായ പ്രതികരണം. സ്നേഹത്തിന്റെ കരുത്തിന് മുന്നിൽ മെഡിക്കൽ ലോകം പോലും വിസ്മയിച്ചു പോയ ഈ വാർത്ത ഇതിനോടകം കോടിക്കണക്കിന് ആളുകളാണ് സോഷ്യൽ മീഡിയയിൽ കണ്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


