
ബസ് അതിവേഗത്തിൽ ഓടിക്കരുതെന്ന് ആവശ്യപ്പെട്ട യാത്രക്കാരനെ ട്രിച്ചി ബസ് സ്റ്റാന്റിലെ സ്വകാര്യ ബസ് ഡ്രൈവർ മർദ്ദിച്ചു. മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന പുതുക്കോട്ട സ്വദേശി ശരവണൻ (47) ആണ് ആക്രമണത്തിന് ഇരയായത്. കലൈൻഗ്നാർ കരുണാനിധി ഇന്റഗ്രേറ്റഡ് ബസ്റ്റാൻഡിലേക്ക് പോകുകയായിരുന്ന ബസിൽ വെള്ളിയാഴ്ച്ച രാവിലെ ട്രിച്ചി ജംങ്ഷനിൽ നിന്നാണ് ശരവണൻ കയറിയത്.
ശ്രീരംഗം സ്വദേശി അൻപുരാജ് സ്റ്റാൻഡിൽ നിന്നും ബസ് എടുക്കുമ്പോൾ മുതൽ സ്പീഡിലായിരുന്നു ഡ്രൈവ് ചെയ്തത്. ആ സമയത്ത് തന്നെ ശരവണൻ ഡ്രൈവറിനോട് സ്പീഡ് കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. 5.30 ബസ് സ്റ്റാൻഡിലെത്തിയപ്പോൾ ശരവണൻ വീണ്ടും ഇതേ കാര്യം അൻപുരാജിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് ഇരുവരും തമ്മിലുള്ള തർക്കത്തിൽ കലാശിച്ചു.
ആറ് മണിയ്ക്ക് ബസ് ടെർമിനലിൽ എത്തി ശരവണൻ ഇറങ്ങി പുറത്തേയ്ക്ക് നടക്കവെ അൻപുരാജ് പുറകെ പിൻതുടർന്ന് ചെന്ന് ഭീഷണിപ്പെടുത്തുകയും പലയാവർത്തി അടിക്കുകയും ചെയ്തെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. മറ്റ് യാത്രക്കാർ ഈ ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അൻപുരാജിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


