
കിഴക്കൻ ചൈനയിലെ ഒരു ഫാക്ടറിയിൽ ഉണ്ടായ ഉത്പാദന പിഴവ് മൂലം പിറന്നത് വൈറല്‍ പാവ. ചൈനയില്‍ ഇപ്പോള്‍ കരയുന്ന മുഖമുള്ള പാവയാണ് ട്രെൻഡിംഗ്. ലബൂബുവിന് ശേഷം ഇപ്പോള്‍ ചൈനയില്‍ ട്രെൻഡിംഗാകുന്നത് ചിരിക്കാത്ത മുഖമുള്ള പാവക്കുതിരകളാണ്. തുന്നലിലുണ്ടായ ചെറിയ പിഴവ് മൂലം വൈറല്‍ പാവയ്ക്ക് പിറവിയെടുക്കുകയായിരുന്നു.
തുടക്കത്തില്‍ തകരാറുള്ളതായി തോന്നിയെങ്കിലും വിപണിയിലെത്തിച്ചതിന് പിന്നാലെ വമ്പൻ സ്വീകരണമാണ് ചിരിക്കാത്ത പാവക്കുതിരകള്‍ക്ക് ലഭിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ ചെറിയ സാധനങ്ങളുടെ മൊത്തവ്യാപാര വിപണിയായി കണക്കാക്കപ്പെടുന്ന യിവു ഇന്റർനാഷണൽ ട്രേഡ് സിറ്റിയിലാണ് കളിപ്പാട്ടം നിർമ്മിച്ചതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഏകദേശം 20 സെന്റീമീറ്റർ ഉയരമുള്ള ഈ കരയുന്ന പാവക്കുതിരയ്ക്ക് 25 യുവാൻ ആണ് വില വരുന്നത്.

ALSO READ: ഇതാടാ പെണ്ണ്; മാസ ശമ്പളം 45000 രൂപ, ജോലി റിക്ഷ ഡ്രൈവർ, വ്യത്യസ്തതയിലൂടെ വൈറലായി ഒരു ബെംഗളൂരുകാരി
കളിപ്പാട്ടത്തിന്റെ വായും മൂക്കും തുന്നിച്ചേർത്തപ്പോഴാണ് പിശക് സംഭവിച്ചതെന്ന് പീപ്പിൾസ് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. ഇതിൻ്റെ അവസാനത്തില്‍ കരയുന്ന പാവ ലഭിക്കുകയായിരുന്നു. ഈ മാറ്റം ഒരു പോരായ്മയായി തുടക്കത്തില്‍ കാണപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് വിപണിയിലെത്തിയ ശേഷം പാവ വൈറലാവുകയായിരുന്നു. ചിരിക്കാത്ത പാവക്കുതിരയെ ഉപഭോക്താക്കള്‍ തള്ളിക്കളയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സമൂഹമാധ്യമത്തിലൂടെ നിരവധി പേര്‍ ഷെയര്‍ ചെയ്യുകയായിരുന്നു. രസകരമായ അടിക്കുറിപ്പുകള്‍ക്കൊപ്പം നിരവധി ഉപഭോക്താക്കള്‍ പാവയുടെ ചിത്രം ഷെയര്‍ ചെയ്തു.
‘ഞാൻ എങ്ങനെയാണോ ഓഫീസില്‍ ഉണ്ടാകാറുള്ളത് അത് പോലെയാണ് പാവക്കുട്ടിയുടെ മുഖത്തെ ദുഃഖവും നിസഹായതയും’. ഉപഭോക്താവ് തുവാൻ തുവാൻ മാമി പറഞ്ഞു. ചിരിക്കാത്ത പാവക്കുട്ടികള്‍ ചിരിക്കുന്ന പാവയെക്കാള്‍ കൂടുതല്‍ യഥാര്‍ഥമായും ജീവിതത്തോട് അടുത്ത് നില്‍ക്കുന്നതായി കാണുന്നുവെന്ന് മറ്റൊരു ഉപഭോക്താവ് പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കമ്പനി ചിരിക്കാത്ത കളിപ്പാവ പുറത്തിറക്കുന്നത്. അന്ന് വിൽപ്പന കുറവായിരുന്നു. പ്രതിദിനം ഏകദേശം 400 യൂണിറ്റുകൾ മാത്രമേ വിറ്റഴിക്കപ്പെട്ടിരുന്നുള്ളുവെന്ന് ഫാക്ടറി ഉടമ ഷാങ് ഹുവോക്കിംഗ് പറയുന്നു. എന്നാല്‍ സമൂഹമാധ്യമത്തില്‍ പാവ വൈറലായതിന് പിന്നാലെ പ്രതിദിന ഓര്‍ഡറുകള്‍ ആയിരം വരെയെത്തി. വില്‍പ്പന കൂടിയതോടെ കമ്പനി ചിരിക്കാത്ത പാവയ്ക്ക് പുറമേ കീ ചെയിനുകൾ, ട്രാവൽ നെക്ക് തലയിണകൾ തുടങ്ങിയ മറ്റ് ഉൽപ്പന്നങ്ങളിലും ഈ ഡിസൈൻ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

