
1917-ൽ ബ്രിട്ടീഷ് സർക്കാർ മധ്യപ്രദേശിലെ ഒരു ഇന്ത്യൻ വ്യാപാരിയിൽ നിന്ന് വാങ്ങിയ 35,000 രൂപ തിരികെ ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. മധ്യപ്രദേശിലെ സേഹോറിലുള്ള പ്രമുഖ വ്യാപാരിയായിരുന്ന സേത്ത് ജമ്മലാൽ റുത്തിയ ആണ് ഒന്നാം ലോകലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷുകാർക്ക് വമ്പൻ തുക കടമായി നൽകിയത്. എന്നാൽ, ഇത് ബ്രിട്ടീഷ് സർക്കാർ തിരികെ നല്കിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
ജമ്മലാൽ റുത്തിയയുടെ ചെറുമകൻ വിവേക് റുത്തിയ, തന്‍റെ പിതാവിന്റെ മരണശേഷം പഴയ രേഖകളും കത്തുകളും വിൽപ്പത്രവും പരിശോധിച്ചപ്പോഴാണ്, 109 വർഷം മുമ്പ് ബ്രിട്ടീഷുകാർ കൈപ്പറ്റിയ ‘വാർ മണി’യെ പറ്റി അറിയുന്നത്. 1917-ലെ 35,000 രൂപയ്ക്ക് ഇന്നത്തെ സ്വർണ്ണവിലയുമായി താരതമ്യം ചെയ്താൽ കോടിക്കണക്കിന് രൂപയുടെ മൂല്യമുണ്ടെന്ന് വിവേക് റുത്തിയ പറയുന്നു.
ALSO READ; റഷ്യൻ യുവതികളുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു; മാപ്പ് ചോദിച്ച് ബിൽ ഗേറ്റ്സ്
എന്തായാലും നൂറ്റാണ്ടിന്റെ കടം തിരികെ പിടിക്കാൻ അരയും തലയും മുറുക്കി ഇറങ്ങാനാണ് റുത്തിയ കുടുംബത്തിന്റെ തീരുമാനം. കടം തിരികെ ലഭിക്കുന്നതിനായി ബ്രിട്ടീഷ് സർക്കാരിന് നിയമപരമായ നോട്ടീസ് അയക്കും. പരമാധികാര രാഷ്ട്രങ്ങൾ മുൻപ് എടുത്ത കടങ്ങൾ വീട്ടാൻ ബാധ്യസ്ഥരാണെന്ന അന്താരാഷ്ട്ര നിയമതത്വങ്ങളുടെ അടിസ്ഥാനത്തിലാണ് കുടുംബം ഈ നീക്കത്തിന് ഒരുങ്ങുന്നത്.
സ്വാതന്ത്ര്യത്തിനുമുമ്പ്, സെഹോർ, ഭോപ്പാൽ നാട്ടുരാജ്യങ്ങളിലെ ഏറ്റവും പ്രമുഖരും സമ്പന്നരുമായിരുന്നു റുത്തിയ കുടുംബം. ഇപ്പോഴും സമ്പത്തിന് വലിയ കുറവൊന്നും വന്നിട്ടില്ലാത്ത ഇവർക്ക് സെഹോർ, ഇൻഡോർ, ഭോപ്പാൽ എന്നിവിടങ്ങളിൽ സ്വത്തുവകകളുണ്ട്. കൃഷി, ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ് ബിസിനസുകളിലാണ് നിലവിൽ ഇവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


