
ഷോക്കടിച്ച് അബോധാവസ്ഥയിലായ ഒരു പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ച് വന്യജീവി രക്ഷാപ്രവർത്തകൻ. ഗുജറാത്തിലെ വാൽസദിൽ ആണ് സംഭവം. ഇരയെ തേടി പാമ്പ് ഒരു ത്രീ-ഫേസ് വൈദ്യുതി ലൈനിൽ കയറുകയും ഷോക്കേറ്റതിനെ തുടർന്ന് ഏകദേശം 15 അടി താഴേക്ക് വീഴുകയും അബോധാവസ്ഥയിലാവുകയുമായിരുന്നു. സംഭവമറിഞ്ഞ് പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മുകേഷ് വയദ് ആണ് പാമ്പിന് വായിൽ നിന്ന് വായിലേക്ക് ശ്വാസം നൽകി രക്ഷിച്ചത്.
ഒരു പ്രാദേശിക പാമ്പ് ഗവേഷണ സ്ഥാപനത്തിൽ നിന്ന് പരിശീലനം ലഭിച്ചതും ഒരു ദശാബ്ദത്തോളം അനുഭവപരിചയമുള്ളയാളാണ് മുകേഷ് വയദ്. അനക്കമില്ലാതെ കിടന്ന പാമ്പിന് അദ്ദേഹം വായിൽ നിന്ന് വായിലേക്ക് ശ്വാസം നൽകുകയും ഇടവേളകളിൽ ഹൃദയഭാഗത്ത് തട്ടുകയും ചെയ്തു. ഏകദേശം 30 മിനിറ്റോളം നീണ്ട സ്ഥിരമായ പരിശ്രമത്തിനൊടുവിലാണ് പാമ്പ് വീണ്ടും ശ്വാസമെടുക്കാൻ തുടങ്ങുകയും ചലനങ്ങൾ കാണിക്കുകയും ചെയ്തത്. പൂർണ്ണമായും സുഖം പ്രാപിച്ച ശേഷം പാമ്പിനെ അടുത്തുള്ള വനത്തിലേക്ക് തുറന്നുവിട്ടു.
ഇന്ത്യൻ റാറ്റ് സ്നേക്ക് ഇനത്തിൽപ്പെട്ട പാമ്പ് ആയിരുന്നു അത്. വേഗതയും വലുപ്പവും കാരണം പലപ്പോഴും ഇതിനെ മൂർഖൻ പാമ്പാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. മനുഷ്യർക്ക് ദോഷകരമല്ലാത്ത ഈ പാമ്പുകൾ കൃഷിയിടങ്ങളിലും മനുഷ്യവാസമുള്ള പ്രദേശങ്ങളിലും കീടങ്ങളെ, പ്രത്യേകിച്ച് എലികളെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. എന്തായാലും മുകേഷിന്റെ പാമ്പിനെ രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

