
2023-ൽ പുറത്തിറങ്ങി വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ ബോളിവുഡ് ചിത്രം ദി കേരള സ്റ്റോറിയ്ക്ക് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തുകയാണ്. വിപുൽ അമൃത്‌ലാൽ ഷാ നിർമിച്ച് കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്യുന്ന ഈ ‘മഹാത്ഭുതം’ അടുത്ത 25 വർഷത്തിനുള്ളിൽ ഭാരതം ഇസ്‌ലാമിക് സ്റ്റേറ്റ് ആകുമെന്നും ശരിയത്ത് നിയമം വരുമെന്നും ഒക്കെയാണ് പ്രവചിക്കുന്നത്. ‘ബിയോണ്ട് ദി കേരള സ്റ്റോറി’ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. സിനിമയുടെ ട്രെയ്‌ലർ വന്നപ്പോൾ മുതൽ ചർച്ചയായി മാറിക്കഴിഞ്ഞു. അടുത്തതായി അവർ നിങ്ങളുടെ മകളെ ലക്ഷ്യമിടും മുമ്പ്” എന്ന ഡയലോഗിലൂടെ ജനങ്ങളെ പേടിപ്പിക്കാൻ നോക്കിയ അണിയറപ്രവർത്തകർക്ക് പക്ഷേ കേരളത്തിൽ നിന്ന് കിട്ടുന്നത് പൊട്ടിച്ചിരിയാണ്.
ഈ ചിത്രത്തിലെ ഏറ്റവും വലിയ ‘കോമഡി’ ഒരു മലയാളി പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കാൻ ശ്രമിക്കുന്നതാണ്. ഇത് കണ്ട ഉടനെ സോഷ്യൽ മീഡിയയിൽ മലയാളികൾ ചോദിക്കുന്നത്, “ബീഫ് കഴിപ്പിക്കാൻ ഇനി ആളെ ആവശ്യമുണ്ടെങ്കിൽ പറയണം, ഞങ്ങൾ നിർബന്ധിക്കാതെ തന്നെ സന്തോഷത്തോടെ കഴിച്ചോളാം” എന്നാണ്. ‘ബീഫ് മാത്രം കൊടുത്താൽ കഴിക്കുന്നത് എങ്ങനെ? 2 നല്ല ചൂടുള്ള പൊറോട്ട കൂടി കൊടുക്ക്. ചാപ്സ് ന്റെ ഗ്രേവി കൂടി ഉണ്ടെങ്കിൽ ഉഷാർ’, ‘ഒരു പൊറോട്ട എങ്കിലും കൊടുക്കാർന്നു’ എന്നിങ്ങനെയാണ് മറ്റു കമന്റുകൾ.

കേരളത്തിലെ സാഹോദര്യവും മതേതരത്വവും കണ്ട് സഹിക്കാൻ പറ്റാത്തവരാണ് ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്ക് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഞ്ഞടിച്ചു. വർഗീയ കലാപങ്ങൾ ഇല്ലാത്ത, എല്ലാവരും പരസ്പര ബഹുമാനത്തോടെ കഴിയുന്ന കേരളത്തെ ശത്രുതയോടെ കാണുന്ന ഒരു പറ്റം ആളുകളുടെ ‘ഫാന്റസി’ സിനിമയായി ‘ദി കേരള സ്റ്റോറി 2’ മാറിയിരിക്കുകയാണ്. സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്താൻ ലക്ഷ്യമിടുന്ന ഇത്തരം വ്യാജപ്രതീതി നിർമിതികൾക്ക് എങ്ങനെയാണ് പ്രദർശന അനുമതി ലഭിക്കുന്നതെന്ന ഗൗരവകരമായ ചോദ്യവും മുഖ്യമന്ത്രി ഉയർത്തുന്നു. 2026 ഫെബ്രുവരി 27-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

