
പണിമുടക്കിനെയും അതുവഴി സർക്കാരിനെയും നാണം കെടുത്താൻ മൈക്കുമായി ഇറങ്ങിയ മനോരമ റിപ്പോർട്ടർക്ക് വിദേശികളിൽ നിന്ന് ലഭിച്ചത് അപ്രതീക്ഷിത മറുപടികൾ. കൊച്ചിയിലെ ബസ് സ്റ്റാൻഡിൽ മൂന്നാറിലേക്ക് പോകാൻ കാത്തുനിൽക്കുന്ന ഫ്രാൻസിൽ നിന്നും ജർമ്മനിയിൽ നിന്നുമുള്ള വിനോദസഞ്ചാരികളെ കണ്ട്, അവരുടെ ദുരിതം ലോകത്തെ അറിയിക്കാൻ ഓടി ചെന്ന റിപ്പോർട്ടർക്ക് കിട്ടിയതാകട്ടെ ഒട്ടും പ്രതീക്ഷിക്കാത്ത മറുപടികൾ ആയിരുന്നു.
“സമരം കാരണം നിങ്ങൾ വല്ലാതെ കഷ്ടപ്പെടുകയാണല്ലേ?” എന്ന മട്ടിൽ ചോദ്യം എറിഞ്ഞ റിപ്പോർട്ടറോട്, താൻ ഒരു ഫ്രഞ്ചുകാരനാണെന്നും ഫ്രാൻസിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും സമരങ്ങളും പണിമുടക്കുകളും നടക്കാറുണ്ടെന്നും ആ വിദേശി കൂളായി മറുപടി പറഞ്ഞു. അവിടെ ബസ്സുകളും പൊതുഗതാഗതവും വിമാന സർവീസുകളും വരെ പണിമുടക്കിൽ നിശ്ചലമാകാറുണ്ടെന്നും, തനിക്ക് ഇതൊക്കെ ശീലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “രണ്ടാഴ്ച കൂടുമ്പോൾ പണിമുടക്കോ?” എന്ന് കേട്ട് ഞെട്ടാൻ മാത്രമേ ചോദ്യമെറിഞ്ഞ റിപ്പോർട്ടർക്ക് കഴിഞ്ഞുള്ളൂ.
അടുത്ത ഊഴം ജർമ്മൻ സ്വദേശിയുടേതായിരുന്നു. തന്റെ നാട്ടിൽ ട്രെയിൻ സമരങ്ങളും വിമാന സമരങ്ങളും സർവ്വസാധാരണമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അവിടെ ബദൽ മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും പണിമുടക്ക് എന്ന സാഹചര്യം ജർമ്മനിയിലും അപരിചിതമല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഫ്ലൈറ്റുകൾ വരെ പണിമുടക്കിൽ പങ്കെടുക്കുമെന്ന് കേട്ട റിപ്പോർട്ടർ അന്തംവിട്ടു നിൽക്കുന്ന കാഴ്ചയാണ് പിന്നീട് വീഡിയോയിൽ കണ്ടത്.
കഴിഞ്ഞ 6 ആഴ്ചയായി ഇന്ത്യയിലുള്ള തനിക്ക് ഇത്തരം സമരങ്ങൾ ഒരു പ്രശ്നമേയല്ലെന്നും, ഇന്ത്യയിലെ അനുഭവങ്ങളുമായി താൻ പൂർണ്ണമായും പൊരുത്തപ്പെട്ടുവെന്നും ഫ്രഞ്ച് സഞ്ചാരി പറഞ്ഞു. കൊതുക് കടിയേൽക്കേണ്ടി വന്നാലും തന്റെ പക്കൽ അതിനുള്ള മരുന്നുകൾ ഉണ്ടെന്നും, സമരത്തെക്കുറിച്ച് തനിക്ക് പരാതികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകം മുഴുവൻ അംഗീകരിച്ച സാമൂഹിക-രാഷ്ട്രീയ ആയുധമാണ് സമരമെന്നും വികസിത രാജ്യങ്ങളിൽ പോലും ഇത് സാധാരണമാണെന്നും ഈ വിദേശികൾ തെളിയിച്ചു. വിദേശത്തൊന്നും സമരമേ ഇല്ലെന്ന് വിശ്വസിച്ചിരിക്കുന്ന ‘പണിമുടക്ക് വിരോധികളായ’ മാധ്യമങ്ങൾക്കും അവരുടെ അനുയായികൾക്കും ഈ വിദേശികളുടെ മറുപടി ഒരു വലിയ പാഠമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

