
മെറ്റാ എഞ്ചിനീയറും ഡൽഹിയിലെ സംരംഭകനുമായ അർണവ് ഗുപ്തയ്ക്ക് തന്റെ ക്യാബ് ഡ്രൈവറിൽ നിന്ന് ലഭിച്ച ഭയപ്പെടുത്തുന്ന സന്ദേശത്തെക്കുറിച്ചുള്ള കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. തന്റെ ഊബർ ഡ്രൈവറിൽ നിന്ന് ലഭിച്ച ടെക്സ്റ്റ് സന്ദേശത്തെക്കുറിച്ച് അദ്ദേഹം പങ്കുവച്ച കുറിപ്പ് ഇപ്രകാരമാണ്. ഡൽഹിയിൽനിന്നും ഊബർ ബുക്ക് ചെയ്ത അദ്ദേഹത്തിന് ഊബർ ഡ്രൈവറിൽനിന്ന് ഒരു മെസ്സേജ് വന്നു ‘ Iam facing the threat of murder’ എന്നായിരുന്നു ലഭിച്ച സന്ദേശം.
ഞാൻ അയാളെ കാത്തുനിർത്തിയതിനാൽ എന്നെ കൊല്ലുമെന്ന് ടൈപ്പ് ചെയ്തപ്പോൾ അത് തെറ്റിപോയതാണോ? അതോ അയാൾ റോഡ് ബ്ലോക്ക് ചെയ്തതുകൊണ്ട് അയാളെ തെരുവിലുളള ആളുകൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി എന്നോട് പറയുകയാണോ, ആ നിമിഷം നിരവധി ചിന്തകളാണ് തന്റെ മനസ്സിൽ വന്നതെന്ന് അദ്ദേഹം സന്ദേശത്തിന്റെ സ്ക്രീന്ഷോട് പങ്കുവച്ച് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോസ്റ്റിൽ പങ്കുവച്ചു.
ഡ്രൈവർ തന്നെ ആവർത്തിച്ച് വിളിക്കാൻ തുടങ്ങിയതോടെ ഭയം വർദ്ധിച്ചു. എന്നാൽ, ക്യാബ് ഡ്രൈവർ ഒടുവിൽ ലക്ഷ്യസ്ഥാനത്ത് എത്തുകയും, തികച്ചും സാധാരണക്കാരനായി കാണപ്പെടുകയും, “ഭയ്യാ, ലൊക്കേഷൻ എവിടെയാണ്? ഞാൻ പാർക്കിംഗിന്റെ എൻട്രിയിൽ നിൽക്കുകയാണ്,” എന്ന് ചോദിക്കുകയും ചെയ്തതോടെയാണ് കഥയിലെ ട്വിസ്റ്റ്.
എന്തുകൊണ്ടതാണ് ഇങ്ങനെയൊരു സന്ദേശം അയച്ചതെന്ന് ഗുപ്ത ഡ്രൈവറോട് ചോദിച്ചു. താൻ ഇത്തരമൊരു സന്ദേശം അയച്ചില്ലെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ക്യാബ് ഡ്രൈവർ ഗൂഗിളിന്റെ വോയിസ്-ടു-ടെക്സ്റ്റ് ഫീച്ചർ ഉപയോഗിച്ചപ്പോൾ വന്ന പിശകാണ് കഥയിലെ വില്ലനെന്ന് പിന്നീട് മനസിലായി. ഡ്രൈവറുടെ ഹിന്ദി വാചകം ഇതായിരുന്നു: “പാർക്ക് കേ ബാഹർ ട്രാഫിക് ഫേസ് കർ രഹാ ഹൂൺ” (ഞാൻ പാർക്കിന് പുറത്ത് ട്രാഫിക് നേരിടുകയാണ്). ഗൂഗിളിന്റെ വോയിസ്-ടു-ടെക്സ്റ്റ് അൽഗോരിതം “ട്രാഫിക് ഫേസ് കർ രഹാ ഹൂൺ” എന്നതിനെ വ്യാഖ്യാനിച്ചത് “ത്രെട്ട് ഓഫ് മർഡർ ഫേസ് കർ രഹാ ഹൂൺ” (ഞാൻ കൊലപാതക ഭീഷണി നേരിടുകയാണ്) എന്നായിരുന്നു.
തങ്ങളുടെ വോയിസ്-ടു-ടെക്സ്റ്റ് ഫീച്ചർ ‘പാർക്ക് കേ ബാഹർ ട്രാഫിക് ഫേസ് കർ രഹാ ഹൂൺ’ എന്നതിനെ ‘കൊലപാതക ഭീഷണി നേരിടുന്നു’ എന്ന് വിവർത്തനം ചെയ്യുമെന്ന് ഗൂഗിൾ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ലെന്ന് എനിക്ക് ഉറപ്പാണ് എന്ന് പറഞ്ഞുകൊണ്ടാണ് മെറ്റാ എഞ്ചിനീയർ പോസ്റ്റ് അവസാനിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

