
മനുഷ്യ ചരിത്രവും സംസ്കാരങ്ങളും എന്നും നദികളോട് ചേർന്നുനിന്നിട്ടുള്ളവയാണ്. എന്നാൽ കർണാടകയിലൂടെ ഒഴുകുന്ന കാളി നദിക്ക് പറയാനുള്ളത് തികച്ചും സവിശേഷമായ ഒരു കഥയാണ്. പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ നിന്ന് ഉത്ഭവിച്ച് അറബിക്കടലിലേക്ക് പതിക്കുന്ന ഈ നദി സഞ്ചാരികൾക്കും ചരിത്രകാരന്മാർക്കും ഒരുപോലെ അത്ഭുതമാണ്. ഈ നദി ഇത്തരത്തിലൊരു അത്ഭുദമായി മാറിയതിനു പിന്നിൽ ഒരു കാരണമുണ്ട് നദിയിലെ ജലത്തിന്റെ കറുപ്പുദിനമാണ് അതിനു കാരണം
കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലുള്ള കുശവാലി എന്ന ഗ്രാമത്തിൽ നിന്നാണ് കാളി നദി ജന്മമെടുക്കുന്നത്. 184 കിലോമീറ്റർ നീളത്തിൽ ഒഴുകി കാർവാറിന് സമീപം വെച്ച് ഇത് അറബിക്കടലിൽ ചേരുന്നു. അസാധാരണമായ കറുപ്പ് നിറമാണ് ഈ നദിക്ക് ‘കാളി’ എന്ന പേര് നൽകിയത്. സാധാരണ നദികളിൽ നിന്ന് വ്യത്യസ്തമായി കാളി നദിയെ ഇത്ര ഇരുണ്ടതാക്കുന്നത് പ്രകൃതിദത്തമായ ചില കാരണങ്ങളാണ്.
കാളി നദി ഒഴുകുന്ന പ്രദേശത്തെ മണ്ണിൽ മാംഗനീസിന്റെയും ഇരുമ്പിന്റെയും സാന്നിധ്യം വളരെ കൂടുതലാണ്. മണ്ണിലെ ഈ ധാതുക്കൾ ജലവുമായി കലരുന്നതാണ് നദിക്ക് ഇരുണ്ട കറുപ്പ് നിറം നൽകുന്ന പ്രധാന ഘടകം. പ്രകൃതി ഒരുക്കിയ ഈ പ്രതിഭാസമാണ് കാളിയെ ഇന്ത്യയിലെ തന്നെ ഏറ്റവും സവിശേഷമായ നദികളിലൊന്നാക്കി മാറ്റുന്നത്.
പ്രകൃതിദത്തമായ കറുപ്പിന് പുറമെ, സമീപകാലത്തായി മനുഷ്യനിർമ്മിതമായ ചില കാരണങ്ങളും നദിയെ കൂടുതൽ കറുപ്പിക്കുന്നുണ്ടെന്നത് ആശങ്കാജനകമാണ്. പ്രദേശത്തെ ഫാക്ടറികളിൽ നിന്നുള്ള മാലിന്യങ്ങളും നിയമവിരുദ്ധമായ മണ്ണ് ഖനനവുമാണ് ഇന്ന് കാളി നേരിടുന്ന പ്രധാന വെല്ലുവിളി. ഈ ജീവജലത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ അധികൃതർ ശക്തമാക്കിയിട്ടുണ്ടെങ്കിലും ജനങ്ങളുടെ ജാഗ്രതയും അനിവാര്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


