
അമേരിക്കൻ ജീവിതത്തിലെ മിന്നിത്തിളങ്ങുന്ന കാഴ്ചകൾക്ക് പിന്നിലെ കയ്പ്പേറിയ യാഥാർത്ഥ്യം വെളിപ്പെടുത്തി ഇന്ത്യൻ യുവാവ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. ന്യൂയോർക്കിൽ സ്ഥിരതാമസമാക്കിയ ഇൻഫ്ലുവൻസർ പാർത്ഥ് വിജയ്‌വർഗിയയാണ്, അവിടെ തനിക്കുണ്ടായ ഒരു ചെറിയ പരിക്കും അതിന് പിന്നാലെ വന്ന ഭീമമായ ആശുപത്രി ബില്ലും വിവരിച്ച് രംഗത്തെത്തിയത്.
ക്രിസ്മസ് രാത്രിയിൽ ഐസ് സ്കേറ്റിംഗിനിടെ കാൽമുട്ടിന് പരിക്കേറ്റ പാർത്ഥിന്, വെറും ഒന്നര മണിക്കൂർ നേരത്തെ ആശുപത്രി സന്ദർശനത്തിന് നൽകേണ്ടി വന്നത് ഒന്നര ലക്ഷത്തിലധികം രൂപയാണ്. കടുത്ത വേദനയുണ്ടായിട്ടും അമേരിക്കയിലെ ആംബുലൻസ് ചാർജ് താങ്ങാൻ കഴിയില്ലെന്ന പേടിയാൽ ടാക്സിയിലാണ് താൻ ആശുപത്രിയിലേക്ക് പോയതെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.
ALSO READ : തിയേറ്ററുകളിൽ തരംഗമായി സണ്ണി ഡിയോൾ; ‘ബോർഡർ 2’ ആദ്യദിനം നേടിയത് 30 കോടി!
ആശുപത്രിയിലെ എമർജൻസി റൂമിൽ വെറും 90 മിനിറ്റ് മാത്രം ചിലവഴിച്ച പാർത്ഥിനെ ഡോക്ടർമാർ പരിശോധിക്കുകയും ഒരു എക്സ്-റേ എടുത്ത ശേഷം കാലിൽ ബാൻഡേജ് കെട്ടി തിരികെ അയക്കുകയുമാണ് ചെയ്തത്. എന്നാൽ ആഴ്ചകൾക്ക് ശേഷം ഇൻഷുറൻസ് കമ്പനിയിൽ നിന്ന് വന്ന ബില്ല് അദ്ദേഹത്തെ ഞെട്ടിച്ചു കളഞ്ഞു. ഇൻഷുറൻസ് വിഹിതം കഴിച്ച് 1,800 ഡോളറിലധികം (ഏകദേശം 1.5 ലക്ഷം രൂപ) പാർത്ഥ് സ്വന്തം കയ്യിൽ നിന്ന് അടയ്ക്കണമെന്നായിരുന്നു അറിയിപ്പ്.
ഇതിനു പുറമെ ഇൻഷുറൻസ് കമ്പനി 4,500 ഡോളറോളം ആശുപത്രിക്ക് വേറെയും നൽകിയിട്ടുണ്ട്. വെറുമൊരു ബാൻഡേജ് കെട്ടാൻ ലക്ഷങ്ങൾ ചിലവാകുന്ന അമേരിക്കയിലെ ആരോഗ്യരംഗം എത്രത്തോളം ചെലവേറിയതാണെന്ന് പാർത്ഥ് തന്റെ വീഡിയോയിലൂടെ ചൂണ്ടിക്കാട്ടുന്നു.
ALSO READ : ഫ്രഞ്ച് പ്രസിഡണ്ടന്റ് മാക്രോണിന്റെ വൈറൽ സൺഗ്ലാസ് എഫക്റ്റിൽ വെബ്സൈറ്റ് പോലും ക്രാഷ് ആയി
വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ സംവാദത്തിനാണ് വഴി തുറന്നിരിക്കുന്നത്. അമേരിക്കയിൽ ജോലിക്കാർക്ക് ഉയർന്ന ശമ്പളം ലഭിക്കുന്നത് ഇത്തരം ഭീമമായ ജീവിതച്ചെലവുകൾ നേരിടാനാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, ഇന്ത്യയിലെ മെച്ചപ്പെട്ടതും കുറഞ്ഞ ചിലവിലുള്ളതുമായ ആരോഗ്യസേവനങ്ങളെ പ്രശംസിച്ചാണ് മറ്റു ചിലർ രംഗത്തെത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


