തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; തെരഞ്ഞെടുപ്പ് വിജയം ശരിവച്ച് ഹൈക്കോടതി

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ ബാബു മതചിഹ്നങ്ങള്‍ ദുരുപയോഗിച്ചെന്ന കേസില്‍ ഹൈക്കോടതി വിധിപറഞ്ഞു. തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി ശരിവച്ചു. കെ ബാബുവിന് എംഎല്‍എയായി തുടരാം.  കെ ബാബുവിന്റെ വിജയം ചോദ്യംചെയ്ത് എതിര്‍ സ്ഥാനാര്‍ഥി എം സ്വരാജ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് പി ജി അജിത്കുമാറാണ് വിധി പറഞ്ഞത്.

മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് പിടിച്ച കെ ബാബുവിന്റെ നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നായിരുന്നു സ്വരാജിന്റെ പരാതി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന കെ ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്ന് ചൂണ്ടിക്കാട്ടിയാണ് സ്വരാജ് ഹര്‍ജി സമര്‍പ്പിച്ചത്. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്തതിന്റെ തെളിവ് കോടതിയില്‍ സ്വരാജ് ഹാജരാക്കിയിരുന്നു.

സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉള്‍പ്പെടുത്തി, മത്സരം ശബരിമല അയ്യപ്പനും എം സ്വരാജും തമ്മിലാണെന്ന് പ്രചാരണം നടത്തി, എം സ്വരാജ് വിജയിക്കുകയാണെങ്കില്‍ അയ്യപ്പന്റെ തോല്‍വിയണെന്ന് പ്രചരിപ്പിച്ചു, തുടങ്ങിയവയാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍.

Also Read :തൃശൂർ കുന്നംകുളത്ത് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു കണ്ടെത്തി

ചുവരെഴുത്തുകളില്‍ അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതിന്റെ തെളിവും ഹര്‍ജിക്കൊപ്പം സ്വരാജ് ഹാജരാക്കിയിരുന്നു. ബാബുവിന്റെ നടപടി ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമായതിനാല്‍ ബാബുവിനെ അസാധുവായി പ്രഖ്യാപിച്ച് തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.കേവലം 900 ല്‍ പരം വോട്ടുകള്‍ മാത്രമായിരുന്നു കെ ബാബുവിന്റെ ഭൂരിപക്ഷം.

കേസില്‍ സാക്ഷികളുടെ വിസ്താരം നടക്കുന്നതിനിടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന വാദവുമായി കെ ബാബു സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ബാബുവിന്റെ വാദം തള്ളിയ സുപ്രീം കോടതി വിചാരണ തുടരാന്‍ ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. കേസില്‍ എം. സ്വരാജിന്റെയും എതിര്‍വിഭാഗത്തിന്റെയും സാക്ഷികളുടെ വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. വിശദമായ വാദവും തെളിവെടുപ്പുകളും പൂര്‍ത്തിയാക്കിയാണ് കോടതി ഇന്ന് അന്തിമ വിധിയിലേക്ക് കടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News