
തലസ്ഥാന നഗരിയെ വീണ്ടും വെള്ളത്തിലാക്കി തിരുവനന്തപുരം നഗരസഭയുടെ കടുത്ത അനാസ്ഥ. ഇന്നലെ പെയ്ത മഴയിൽ പഴവങ്ങാടിയും പരിസര പ്രദേശങ്ങളും പൂർണ്ണമായും വെള്ളത്തിനടിയിലായി. നഗരസഭയുടെ മഴക്കാല പൂർവ ശുചീകരണം പാളിയതാണ് വെള്ളക്കെട്ടിന് കാരണം.
നഗരത്തിലെ ഏറ്റവും തിരക്കേറിയ പഴവങ്ങാടിയും പരിസര പ്രദേശങ്ങളുമാണ് ഇക്കുറി കോർപ്പറേഷൻ്റെ അനാസ്ഥ മൂലം മഴയിൽ മുങ്ങിയത്. ആമയിഴഞ്ചാൻ തോടിൻ്റെ നവീകരണവുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുൻപ് പൊളിച്ചുമാറ്റിയ കരിങ്കൽ ഭിത്തി തിരികെ പണിയാത്തതാണ് വൻ നാശനഷ്ടത്തിന് വഴിവെച്ചത്.
ALSO READ; ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ; തട്ടിപ്പിലൂടെ നിക്ഷേപകർക്ക് നഷ്ടമായത് 85 ലക്ഷം രൂപയോളം
ഭിത്തിയില്ലാത്ത ഭാഗത്തുനിന്നും തോട്ടിലെ വെള്ളവും ചെളിയും അതിശക്തമായി റോഡിലേക്കും തുടർന്ന് ഇരുവശങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും ഇരച്ചുകയറുകയായിരുന്നു. കോർപ്പറേഷൻ്റെ ഭാഗത്തുനിന്നുണ്ടായ ഈ കടുത്ത നിസ്സംഗതയ്ക്കെതിരെ വ്യാപാരികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്.
മാറാത്തതു മാറും എന്നുപറഞ്ഞ് അധികാരത്തിൽ വന്ന ബിജെപി ഭരിക്കുന്ന കോർപ്പറേഷൻ്റെ ഭാഗത്തുനിന്ന് വെള്ളം നീക്കം ചെയ്യാൻ യാതൊരുവിധ സജ്ജീകരണങ്ങളും ഉണ്ടായിരുന്നില്ലെന്ന് യാത്രക്കാരും കുറ്റപ്പെടുത്തുന്നു. അടിസ്ഥാനപരമായ മുൻകരുതലുകൾ പോലും എടുക്കാൻ നഗരസഭ പരാജയപ്പെടുന്നു എന്നതിൻ്റെ തെളിവാണ് പഴവങ്ങാടിയിലെ ഈ കാഴ്ചകൾ. കാലവർഷം കടുക്കുന്നതോടെ വലിയ പ്രതിസന്ധിയാകും തലസ്ഥാനം നേരിടുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

