
പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ ഇപ്പോഴും തുടരുകയാണ്. വെടി നിർത്തൽ കരാർ പോലും ലംഘിച്ച് ഇന്നലേയും ഇസ്രായേൽ ഇറാനിൽ വ്യോമാക്രമണം നടത്തി. സന്ധിച്ചർച്ചകളൊന്നും ഇപ്പോഴും പൂർണമായും ഫലം കണ്ടതുമില്ല. ഇപ്പോൾ ഇറാനെതിരായി യുദ്ധം നടത്താൻ തനിക്കാരുടേയും അനുവാദം ആവശ്യമില്ലെന്ന് പറഞ്ഞിരിക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.
യുദ്ധം തുടരാൻ തനിക്ക് യു എസ് കോൺഗ്രസിൻ്റെ അനുവാദം ആവശ്യമില്ലെന്നും പ്രസിഡൻ്റെന്ന നിലയിൽ സൈന്യത്തിന്റെ പരമാധികാരം തനിക്കാണെന്നുമാണ് ട്രംപിൻ്റെ വാദം. ട്രംപിൻ്റെ ഈ നീക്കം സമാധാന ചർച്ചകൾ അട്ടിമറിക്കാനും അധിനിവേശം തുടരാനുമുള്ള നീക്കമാണെന്ന് ഡെമോക്രാറ്റുകൾ പറയുന്നു. ട്രംപിൻ്റെ യുദ്ധക്കൊതിക്കെതിരേയും അധിനിവേശങ്ങൾക്കെതിരേയും വലിയ പ്രതിഷേധമാണ് അമേരിക്കയിൽ അരങ്ങേറുന്നത്. അതേ സമയം 1973 ലെ യുദ്ധാധികാര നിയമ പ്രകാരം നിശ്ചയിച്ച 60 ദിവസത്തെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് ട്രംപ് ഇത്തരമൊരു തീരുമാനമെടുക്കുന്നത്.
സമാധാന ചർച്ചകളിൽ ഇറാൻ മുന്നോട്ട് വെച്ച വ്യവസ്ഥകളൊന്നും അമേരിക്കയും ട്രംപ് അംഗീകരിക്കാൻ തയ്യാറായില്ല. ഇപ്പോൾ യുദ്ധം അവസാനിപ്പിക്കാൻ കഴിയില്ലെന്നും അവസാനിപ്പിച്ചാൽ തന്നെ മൂന്ന് ദിവസത്തിനകം വീണ്ടും സംഘർഷമുണ്ടാകുമെന്നും ട്രംപ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

