
ഹോർമുസ് കടലിടുക്കിൽ യുഎസ് കപ്പലുകൾ ആക്രമിക്കപ്പെട്ടാൽ ഇറാനെ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ സായുധ ബോട്ടുകൾ അമേരിക്കൻ കപ്പലുകളെ പിന്തുടരുന്നതായും അവയെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതായും പെന്റഗൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് എത്തിയത്.
നിലവിലെ സൈനിക നീക്കത്തെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക കരുനീക്കങ്ങളിൽ ഒന്ന് എന്നാണ് അമേരിക്കൻ പ്രസിഡന്റ് വിശേഷിപ്പിച്ചത്. അമേരിക്കയുടെ ആയുധശേഖരം മുമ്പത്തേക്കാൾ ശക്തമാണെന്നും ആവശ്യമാണെങ്കിൽ ലോകത്തെവിടെയുമുള്ള സൈനിക താവളങ്ങളിലെ അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കാൻ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ALSO READ: ഖാലിസ്ഥാൻ തീവ്രവാദികൾ സുരക്ഷയ്ക്ക് ഭീഷണിയെന്ന് കാനഡയുടെ ഇന്റലിജൻസ് ഏജൻസി
അതേസമയം മേഖലയിൽ സംഘർഷം വർദ്ധിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ഇറാൻ ആരോപിച്ചു. തങ്ങളുടെ അതിർത്തിക്കുള്ളിൽ കടക്കുന്ന ഏത് വിദേശ കപ്പലുകളെയും പ്രതിരോധിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് ഇറാന്റെ പക്ഷം.
അതേസമയം പേർഷ്യൻ കടലിടുക്കിൽ ഏഴ് ഇറാനിയൻ ബോട്ടുകൾ തകർത്തെന്ന് ട്രംപ് അവകാശപ്പെട്ടു. ആറ് ഇറാനിയൻ ചെറു ബോട്ടുകൾ യുഎസ് നശിപ്പിച്ചതായും ടെഹ്‌റാൻ തൊടുത്തുവിട്ട ഇറാനിയൻ ക്രൂയിസ് മിസൈലുകളും ഡ്രോണുകളും തടഞ്ഞതായും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു. ഉപരോധങ്ങൾക്കും ഭീഷണികൾക്കും പുറമെ നേരിട്ടുള്ള സൈനിക നടപടികളിലേക്ക് കടക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

