
പക്ഷപാതപരമായ അന്വേഷണങ്ങളുടെ പേരിൽ വ്യാപകമായ പൊതുജന വിമർശനം നേരിടുന്ന അവസ്ഥയിലേക്ക് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) പ്രവർത്തന സംസ്കാരം അധഃപതിച്ചുവെന്ന് മദ്രാസ് ഹൈക്കോടതി. സിബിഐയിലുള്ള പൊതുജനവിശ്വാസം നഷ്ടമായെന്നും സിബിഐ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി പ്രതികളെ രക്ഷിക്കുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തിരുന്നൽവേലിയിലെ ബാങ്കിൽ ചീഫ് മാനേജരും മറ്റ് ജീവനക്കാരും ചേർന്ന് രണ്ടു കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. സിബിഐയിലുള്ള പൊതുജന വിശ്വാസം പുനഃസ്ഥാപിക്കുന്നതിനായി ജസ്റ്റിസ് കെ കെ രാമകൃഷ്ണന്റെ ബെഞ്ച് നിരവധി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് വലിയ പിഴവുകളാണ് ഉണ്ടായിരുക്കുന്നത്. പക്ഷപാതപരമായ അന്വേഷണങ്ങളുടെ പേരിൽ വ്യാപകമായ പൊതുജന വിമർശനം നേരിടുന്ന അവസ്ഥയിലേക്ക് സിബിഐ അധഃപതിച്ചു. ആകാശത്തോളം അധികാരങ്ങളുണ്ടെന്നാണ് ചില ഉദ്യോഗസ്ഥരുടെ മനോഭാവം. ആർക്കും തങ്ങളെ ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് പലരും വിചാരിക്കുന്നു.
ALSO READ: അധ്യാപകർക്കും വിദ്യാർഥികൾക്കും എഐ രംഗത്ത് പരിശീലനം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി: മുഖ്യമന്ത്രി
സിബിഐ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി പ്രതികളെ രക്ഷിക്കുന്നു. പല കേസിലും മുതിർന്ന ഉദ്യോഗസ്ഥർ രക്ഷപ്പെടുന്ന സാഹചര്യമുണ്ട്. ഉദ്യോഗസ്ഥർ കൈക്കൂലി ചോദിക്കുന്ന ശബ്ദ സന്ദേശം കോടതിയുടെ മുന്നിലെത്തിയിരുന്നു. ഇതു മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും സിബിഐ ഡയറക്ടർ കേസുകളിൽ കൂടുതൽ മേൽനോട്ടം വഹിക്കണമെന്നും കോടതി ശുപാർശ ചെയ്തു.
എഫ്‌ഐആറുകളിലും അന്തിമ റിപ്പോർട്ടുകളിലും പ്രതികളെ കൃത്യമായി ഉൾപ്പെടുത്തുന്നത് ഉറപ്പാക്കാനും തെളിവുകൾ ശേഖരിക്കുന്നതും ഒഴിവാക്കുന്നതും നിരീക്ഷിക്കാനും സിബിഐ ഡയറക്ടർ നേരിട്ട് അന്വേഷണങ്ങൾക്ക് മേൽനോട്ടം വഹിക്കണമെന്ന് ജസ്റ്റിസ് കെ കെ രാമകൃഷ്ണൻ ശുപാർശ ചെയ്തു. നിയമ തത്വങ്ങളിൽ ഉദ്യോഗസ്ഥർക്ക് മാർഗനിർദേശം നൽകുന്നതിനും നിരുപദ്രവകരമായ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് തടയുന്നതിനും ഏജൻസിക്കുള്ളിൽ ഒരു നിയമ സംഘത്തെ നിയമിക്കണമെന്നും അദ്ദേഹം ഡയറക്ടറോട് ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here