
കൊച്ചിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ സഹോദരങ്ങളായ രണ്ട് യുവാക്കൾ പിടിയിലായി. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ജിൻഡോ, പ്രിൻസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ പകൽ സമയത്ത് കൊച്ചി നോർത്ത് പാലത്തിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു ഓട്ടോറിക്ഷാ ഡ്രൈവറും ബൈക്ക് യാത്രക്കാരനും തമ്മിലുണ്ടായ തർക്കം പരിഹരിക്കാനായി എത്തിയതായിരുന്നു പൊലീസ് സംഘം. ഈ സമയത്ത് സംശയാസ്പദമായ സാഹചര്യത്തിൽ അവിടെ കണ്ട പ്രതികളോട് ഐഡി കാർഡ് കാണിക്കാൻ പൊലീസ് ആവശ്യപ്പെട്ടു.
ALSO READ: ‘സംഗീതലോകത്തെ ഒരു യുഗത്തിന് അന്ത്യം’; ആശാ ഭോസ്‌ലെയെ സ്മരിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ
എന്നാൽ തിരിച്ചറിയൽ രേഖകൾ നൽകാൻ തയ്യാറാകാതിരുന്ന പ്രതികൾ പൊലീസിനെ തിരികെ ചോദ്യം ചെയ്യുകയും തട്ടിക്കയറുകയും ചെയ്തു. പൊലീസ് ജീപ്പിൽ കയറാൻ വിസമ്മതിച്ച ഇവർ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് ഇവരെ ബലമായി കസ്റ്റഡിയിലെടുത്തത്.
പിടിയിലായവർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ജിന്റോ മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയാണ്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി ആറോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
നിലവിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇവരെ ഇന്ന് തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

