തൊഴിൽ കരാറും ഓഫർ ലെറ്ററും ഒന്നായിരിക്കണമെന്ന് യുഎഇ

യുഎഇ യിൽ   പുതിയതായി ജോലിക്കു കയറുന്നവർക്ക് നൽകുന്ന ഓഫർ ലെറ്ററും തൊഴിൽ കരാറും ഒന്നായിരിക്കണമെന്നു മാനവ വിഭവശേഷി മന്ത്രാലയം. ഓഫർ ലെറ്ററിൽ പറയുന്ന കാര്യങ്ങൾ നിയമനത്തിനു ശേഷം രൂപപ്പെടുത്തുന്ന കരാറിലും ഉണ്ടായിരിക്കണം. തൊഴിൽ കരാറിലെ ഒരു ഭാഗത്തും ഇരു വിഭാഗത്തിനും തർക്കം ഉണ്ടാകാൻ പാടില്ലെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു.
തൊഴിലുടമയും തൊഴിലാളിയും പരസ്പരം സമ്മതത്തോടെ വേണം തൊഴിൽ കരാർ രൂപപ്പെടുത്താൻ എന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.  തൊഴിൽ വാഗ്ദാനങ്ങൾക്കു സ്ഥിരീകരണം ലഭിക്കുന്നത് തൊഴിൽ കരാറിലൂടെയാണ്. ജോലി നൽകുന്നതിന് മുന്നോടിയായി നൽകുന്നതാണ് ഓഫർ ലെറ്റർ. ജോലിയുടെ വിശദാംശങ്ങളും ആനുകൂല്യങ്ങളും ഓഫർ ലെറ്ററിൽ പറഞ്ഞിരിക്കുന്നതു പോലെയായിരിക്കണമെന്നു  യു എ ഇ  മാനവ വിഭവശേഷി മന്ത്രാലയം തൊഴിലുടമകൾക്ക് നിർദേശം നൽകി.
രാജ്യത്തിന് അകത്തു നിന്നായാലും വിദേശത്തു നിന്നായാലും ഓഫർ ലെറ്റർ നിയമം പാലിക്കണം. മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്ത തൊഴിൽ കരാറുകൾക്ക് അംഗീകാരം ലഭിക്കില്ലെന്നു മന്ത്രാലയം വ്യക്തമാക്കി.  തൊഴിൽ കരാറിലെ ഒരു ഭാഗത്തും ഇരു വിഭാഗത്തിനും തർക്കം ഉണ്ടാകാൻ പാടില്ലെന്ന് തൊഴിൽ വകുപ്പ് അണ്ടർ സെക്രട്ടറി ആയിഷ മുഹമ്മദ് ബിൻ ഹർഫിയ പറഞ്ഞു.   തൊഴിലാളി ഒപ്പുവച്ച ഓഫർ ലെറ്ററുകൾ വേണം വീസയ്ക്ക് അപേക്ഷിക്കുമ്പോൾ നൽകാനെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഓഫർ ലെറ്ററിൽ പറഞ്ഞിരിക്കുന്നതിൽ കൂടുതൽ ആനുകൂല്യങ്ങൾ തൊഴിൽ കരാറിൽ നൽകുന്നുണ്ടെങ്കിൽ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കും.
ഓഫർ ലെറ്ററിൽ പറയുന്ന ആനുകൂല്യങ്ങൾ കരാറിൽ കുറയാൻ പാടില്ല. തൊഴിൽ വാഗ്ദാനം വ്യാജമാണെന്ന് വ്യക്തമായാൽ പരാതിപ്പെടണം. ഓഫർ ലെറ്ററുമായി യോജിക്കാത്ത തൊഴിൽ കരാറുകൾ നിരസിക്കുകയും പരാതിപ്പെടുകയും ചെയ്യാമെന്നും  മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. തൊഴിൽ വാഗ്ദാന തട്ടിപ്പുകൾ തടയുന്നതിന്റെയും തർക്കങ്ങൾ കുറക്കുന്നതിന്റെയും ഭാഗമായി കൂടിയാണ് അധികൃതരുടെ നിർദേശം. തൊഴിലാളികളുടെ അവകാശത്തെ ഉയർത്തിപ്പിക്കുന്നത് കൂടിയാണ് മന്ത്രാലയത്തിന്റെ പുതിയ മാർഗ നിർദേശങ്ങൾ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News