യുഎഇയില്‍ ജൂണ്‍ 1 മുതല്‍ കോര്‍പ്പറേറ്റ് നികുതി നിയമം പ്രാബല്യത്തില്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

യുഎഇ യില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പബ്ലിക് ജോയിന്റ് സ്റ്റോക്ക് കമ്പനികള്‍ക്കും കോര്‍പ്പറേറ്റ് നികുതിക്കായി രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂണ്‍ 1 മുതല്‍ ആണ് യുഎഇയില്‍ കോര്‍പ്പറേറ്റ് നികുതി നിയമം പ്രാബല്യത്തില്‍ വരുന്നത്. യുഎഇയില്‍ വാര്‍ഷിക ലാഭം 3.75 ലക്ഷം ദിര്‍ഹത്തില്‍ കൂടുതലുള്ള കമ്പനികള്‍ 9% കോര്‍പ്പറേറ്റ് നികുതി നല്‍കണമെന്ന് 2022 ജനുവരിയിലാണ് പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍, സ്വകാര്യ ജോലിയില്‍ നിന്നുള്ള ശമ്പളത്തിനോ മറ്റ് വ്യക്തിഗത വരുമാനത്തിനോ കോര്‍പ്പറേറ്റ് നികുതി ബാധകമല്ല. 30 ലക്ഷം ദിര്‍ഹമോ അതില്‍ കുറവോ വരുമാനമുള്ള യുഎഇയിലെ ചെറുകിട ബിസിനസ്സുകള്‍ക്കും കോര്‍പ്പറേറ്റ് ഇളവുണ്ട്. യുഎഇയില്‍ ആസ്ഥാനം ഇല്ലാത്ത കമ്പനി രാജ്യത്തുനിന്ന് വരുമാനം നേടുന്നുണ്ടെങ്കിലും കോര്‍പ്പറേറ്റ് നികുതി ബാധകമല്ല.

ജൂണ്‍ 1 മുതല്‍ നിലവില്‍ വരുന്ന കോര്‍പ്പറേറ്റ് നികുതിക്കായുള്ള രെജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇമാറ ടാക്‌സ് പ്ലാറ്റ് ഫോം വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി അറിയിച്ചു. ഫ്രീസോണ്‍ കമ്പനികള്‍ക്ക് നിലവില്‍ നികുതിയില്‍ ഇളവുണ്ട്. പുതിയ കമ്പനികള്‍ക്കും ബിസിനസ്സുകള്‍ക്കും നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മതിയായ സാവകാശം നല്‍കും.

നികുതിക്കു വിധേയരാകുന്ന വ്യക്തികള്‍ കോര്‍പ്പറേറ്റ് ടാക്‌സ് റജിസ്റ്റര്‍ ചെയ്യണമെന്നു ധന മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത സംഘടനകളും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. പെന്‍ഷന്‍ അല്ലെങ്കില്‍ നിക്ഷേപ ഫണ്ടുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനം, സാമൂഹിക സേവനങ്ങള്‍, സിഎസ്ആര്‍ തുടങ്ങി സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവയ്ക്കും ഇളവിന് അര്‍ഹതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here